കോർപറേഷന്റെ അനുമതിയില്ലാത്ത കെട്ടിടം സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ

Mail This Article
കോഴിക്കോട് ∙ കോർപറേഷൻ അനുമതിയില്ലാതെ സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ 6 വർഷത്തിലേറെയായി സർക്കാർ കെട്ടിടം പ്രവർത്തിക്കുന്നു. മുഖ്യമന്ത്രി ചെയർമാനായ പ്ലാനിങ് ബോർഡ് സെക്രട്ടേറിയറ്റിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റാണ് കെട്ടിടത്തിലുള്ളത്. 2016 ൽ കലക്ടറേറ്റ് കോംപൗണ്ടിൽ നേരത്തെ ഉണ്ടായിരുന്ന ഭക്ഷണപ്പുര പൊളിച്ചു മാറ്റിയാണ് നിർമാണം ആരംഭിച്ചത്. 2017 ഡിസംബറിൽ ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ, ഒന്നാം നില എന്നിവ ഉൾപ്പെടുത്തി ഒന്നാം ഘട്ടം പൂർത്തിയാക്കി. തുടർ പ്രവൃത്തിക്കു ഫണ്ടില്ലാതെ നിലച്ചു. പിന്നീട് പിഡബ്ല്യുഡി ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ചെന്ന അനുമതി പത്രം നൽകി.
കെട്ടിടത്തിനു അനുമതിക്കായി കോർപറേഷൻ കെട്ടിട വിഭാഗത്തിനു അപേക്ഷ നൽകി. 2018 ജനുവരി ഒന്നിനു കെട്ടിടത്തിലേക്കു ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ പ്ലാനിങ് ഓഫിസ്, തിരഞ്ഞെടുപ്പ് മോണിറ്ററിങ് സെൽ, ഹരിതകേരളം മിഷൻ എന്നീ ഓഫിസുകളും സെക്രട്ടേറിയറ്റ് മെംബർ സെക്രട്ടറിയായ ജില്ലാ കലക്ടർ, ഡിപിസി ചെയർമാൻ, ഡിപിസി നോമിനി എന്നിവരുടെ ചേംബറും മാറ്റി പ്രവർത്തനം തുടങ്ങി. താഴെ ഭക്ഷണപ്പുരയും തുടങ്ങി.
2019 ൽ കെട്ടിടം കോർപറേഷൻ എൻജിനീയറിങ് വിഭാഗം പരിശോധിച്ചതിൽ പ്ലാൻ അനുസരിച്ചു നിർമാണം പൂർത്തീകരിച്ചില്ലെന്നും സുരക്ഷാ സംവിധാനം ഇല്ലെന്നും കണ്ടെത്തി ഫയൽ മടക്കി. പിന്നീട് കെട്ടിടവുമായി ബന്ധപ്പെട്ട അനുബന്ധ നടപടികളൊന്നും ഉണ്ടായില്ല. നിർമാണം തടസ്സപ്പെട്ടതോടെ രണ്ടു നിലയായി വീണ്ടും പ്ലാൻ തയാറാക്കി. ഇതിനായി 4.5 കോടിയുടെ ഭരണാനുമതി കഴിഞ്ഞ വർഷം ലഭിച്ചു.