തിരുവമ്പാടി സംഭവം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: കെഎസ്ഇബി ജീവനക്കാർ

Mail This Article
തിരുവമ്പാടി ∙ കെഎസ്ഇബി ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ടു നടന്നതു ജനാധിപത്യ വിരുദ്ധവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്നു ജീവനക്കാർ. കെഎസ്ഇബിയുടെ വിവിധ യൂണിറ്റുകളിലെ യൂണിയനുകൾ സംയുക്തമായി പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. കെഎസ്ഇബി ഓഫിസ് പരിസരത്ത് ആരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു.
നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല. പ്രശ്നമുണ്ടെങ്കിൽ പരാതി നൽകുകയോ നിയമവഴി സ്വീകരിക്കുകയോ ചെയ്യണം. കെഎസ്ഇബിയുടെ പല ഓഫിസുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പൊതുജനത്തിന്റെ സ്വാഭാവിക പ്രതികരണമെന്ന നിലയിൽ അതെല്ലാം അവഗണിക്കുകയാണു പതിവ്. പക്ഷേ തിരുവമ്പാടിയിൽ ഉണ്ടായത് ക്രൂരമായ നടപടിയാണെന്നും ഇത്തരം അക്രമികളെ ഒറ്റപ്പെടുത്തണമെന്നും വിശദീകരണ യോഗത്തിൽ ജീവനക്കാർ പറഞ്ഞു.
സിഐടിയു നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്സ് അസോസിയേഷൻ (കെഎസ്ഇബിഡബ്ല്യുഎ) സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംഘടനയായ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (കെഇഇസി) ജില്ലാ സെക്രട്ടറി കെ.സദാശിവൻ അധ്യക്ഷത വഹിച്ചു. എം.എം.അക്ബർ, കെ.മനോജ്, സുധീർ കുമാർ, എ.രമേശൻ, ഇ.മനോജ്, കെ.മുകേഷ്, കെ.ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.
ജീവനക്കാർക്കെതിരായ കേസ്: കെഎസ്ഇബി കോടതിയിലേക്ക്
തിരുവനന്തപുരം ∙ തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫിസ് അക്രമത്തിന്റെ പേരിൽ വൈദ്യുതി വിഛേദിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരായ പൊലീസ് കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ കെഎസ്ഇബി തീരുമാനിച്ചു. തിരുവമ്പാടി സ്വദേശി യു.സി. അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്‌ഷനാണു റദ്ദാക്കിയതും വിവാദങ്ങൾക്കൊടുവിൽ പുനഃസ്ഥാപിച്ചതും. അജ്മലിന്റെ മാതാവ് മറിയം നൽകിയ പരാതിയിൽ, കെഎസ്ഇബി ഉദ്യോഗസ്ഥരായ അനന്തു, പ്രകാശ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു.