കണ്ണാടിക്കൽ ഭാഗത്ത് വെള്ളം കയറി; 150 വീട്ടുകാരെ ഒഴിപ്പിച്ചു

Mail This Article
ചേവായൂർ∙ കണ്ണാടിക്കൽ ഭാഗത്ത് വെള്ളം കയറിയതോടെ വടക്കേവയൽ, കൃഷ്ണൻകടവ് പ്രദേശത്തെ 150 വീട്ടുകാരെ ഒഴിപ്പിച്ചു. താമസക്കാരെ മലാപ്പറമ്പ് വനിതാ പോളിടെക്‌നിക്, കണ്ണാടിക്കൽ വരദൂർ സ്‌കൂൾ, സിൽവർ ഹിൽസ് സ്‌കൂൾ എന്നിവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. കണ്ണാടിക്കൽ അങ്ങാടി, കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലേക്കുള്ള വഴി എന്നിവ പൂർണമായും വെള്ളത്തിൽ മുങ്ങി. ക്ഷേത്രത്തിന്റെ കണ്ണാടിക്കൽ റോഡരികിലുള്ള ഭണ്ഡാരം വെള്ളത്തിൽ മുങ്ങി ഉള്ളിലും വെള്ളം കയറി. കണ്ണാടിക്കൽ മുതൽ പാറോപ്പടി സിൽവർഹിൽസ് സ്‌കൂളിന് സമീപം വരെ റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. ബസുകൾ സർവീസ് നടത്തിയില്ല.
വെള്ളം ഇറങ്ങിത്തുടങ്ങി; ദുരിതം ഇറങ്ങിയില്ല
മാവൂർ ∙ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ജനജീവിതം ദുസ്സഹം. മാവൂർ–മെഡിക്കൽകോളജ്–കോഴിക്കോട് പ്രധാന റോഡിലെ വെള്ളം ഇറങ്ങിയതോടെ ഇന്നലെ രാവിലെ ഗതാഗതം പുനഃസ്ഥാപിച്ചു. മാവൂർ, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളത്തിനു നേരിയ കുറവു വന്നതിനാൽ പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലെ 2 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ വൈകിട്ടോടെ അടച്ചു. മാവൂർ പഞ്ചായത്തിൽ അഞ്ഞൂറോളം കുടുംബങ്ങളും ചാത്തമംഗലം പഞ്ചായത്തിൽ നാനൂറോളം കുടുംബങ്ങളും പെരുവയൽ പഞ്ചായത്തിൽ 85 കുടുംബങ്ങളുമാണു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിയത്.
വീടുകളിലും കടകളിലും വെള്ളം കയറിയതിനാൽ ഒട്ടേറെ സാധനങ്ങൾ നശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ട്. ചെറൂപ്പ –ഊർക്കടവ് റോഡിലേക്ക് സ്വകാര്യ ഫ്ലാറ്റിന്റെ സുരക്ഷാ ഭിത്തിയടക്കം വൻമതിൽ ഇടിഞ്ഞുവീണു. വെള്ളം ഇറങ്ങിത്തുടങ്ങിയ തെങ്ങിലക്കടവ് അങ്ങാടിയിലെ ഹോട്ടലുകളും മറ്റു കടകളും ഏതാനും വീടുകളും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും എത്തി ശുചീകരിച്ചു തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കിണറുകളുടെ ക്ലോറിനേഷനും ഇന്നു തുടങ്ങും. കോഴിക്കോട് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അനൂജ് പലിവാൽ, മെഡിക്കൽ കോളജ് അസി. പൊലീസ് കമ്മിഷണർ കെ.ഉമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രളയ ബാധിത പ്രദേശങ്ങളിലെത്തി സുരക്ഷാ മാർഗനിർദേശങ്ങൾ നൽകി.
അർജുന്റെ കുടുംബം ദുരിതാശ്വാസ ക്യാംപിൽ
കോഴിക്കോട് ∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തെ ഉൾപ്പെടെയുള്ളവരെ വെള്ളിമാടുകുന്നിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും മലാപ്പറമ്പ് ഗവ. പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി.
വെള്ളം ഒഴിയുന്നില്ല
കുന്നമംഗലം ∙ പൂനൂർപ്പുഴ കര കവിഞ്ഞ് വെള്ളത്തിലായ റോഡുകളിലും വീടുകളിലും നിന്ന് ഇന്നലെയും വെള്ളം ഒഴിഞ്ഞില്ല. താഴ്ന്ന പ്രദേശങ്ങളിൽ ഇന്നലെ രാത്രിയും വെള്ളക്കെട്ട് തുടരുകയാണ്. കാരന്തൂർ ഏട്ടക്കുണ്ട്, പാറക്കടവ്, മണ്ടാളിൽ ഭാഗത്ത് അഞ്ഞൂറോളം വീടുകളിലും കുന്നമംഗലം വെളൂർ, താളിക്കുണ്ട്, പണ്ടാരപറമ്പ് ഭാഗത്ത് എഴുപതോളം വീടുകളിലും വെള്ളം കയറി. രാവിലെ മുതൽ 2 അടിയോളം വെള്ളം താഴ്ന്നെങ്കിലും ഭൂരിപക്ഷം വീടുകളിൽ നിന്നും വൈകിട്ട് വരെ വെള്ളം ഒഴിയാത്തതിനാൽ ശുചീകരണം നടത്താനായില്ല.റോഡുകളിലും ജല നിരപ്പ് കുറയാത്തതിനാൽ വീട് ഒഴിഞ്ഞ കുടുംബങ്ങൾക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. ചെറുപുഴയും പൂനൂർപ്പുഴയും കര കവിഞ്ഞതോടെ ചാത്തമംഗലം, കുന്നമംഗലം പഞ്ചായത്തുകളിൽ 13 ദുരിതാശ്വാസ ക്യാംപ് തുറന്നു.