കനത്ത മഴ; വെള്ളം കയറിയും മരം വീണും വീടുകൾക്ക് നാശം, മഴ ശമിക്കുന്നില്ല

Mail This Article
ഫറോക്ക് ∙ ഉച്ചവരെ ശമനമുണ്ടായിരുന്ന മഴ വൈകിട്ട് വീണ്ടും ശക്തിയാർജിച്ചതോടെ കെടുതി തുടരുന്നു. കാറ്റും മഴയും മൂലം മരങ്ങൾ മുറിഞ്ഞും കടപുഴകിയും വീണ് വീടുകൾക്ക് നാശം. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. പൂർണമായും വെള്ളം ഇറങ്ങാത്തത് ജനജീവിതം ദുസ്സഹമാക്കി. ചിലയിടങ്ങളിൽ അങ്കണവാടികളും സ്കൂളുകളും വരെ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്കമാണ്. റോഡുകൾ വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങളിൽ യാത്രാ ക്ലേശം രൂക്ഷമായിട്ടുണ്ട്. ചാലിയം കുന്നുമ്മൽ റഷീദിന്റെ വീടിനോട് ചേർന്ന കുന്ന് ഇടിഞ്ഞു വീണു. കോഴിക്കൂട് തകർന്നു. 14 അടി ഉയരത്തിൽ നിന്നാണു മണ്ണിടിച്ചിലുണ്ടായത്. കുന്നിന്റെ ബാക്കി ഭാഗം അപകട നിലയിലാണ്.കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിക്കു സമീപം മണ്ടകത്തിങ്ങൽ ദേവയാനിയുടെ വീടിനു മുകളിലേക്ക് 2 തെങ്ങുകൾ വീണു. തൊട്ടടുത്ത പറമ്പിലെ തെങ്ങ് പൊട്ടി മറ്റൊരു തെങ്ങിൽ വീണാണ് മേൽക്കൂരയിൽ പതിച്ചത്. ആളപായമില്ല. വീട് ഭാഗികമായും വീട്ടുമുറ്റത്തെ ശുചിമുറിയും തകർന്നു.
വാഴയൂർ പുഞ്ചപ്പാടം മണ്ണാറക്കൽ പ്രഭാകരന്റെ വീട്ടിലെ അടുക്കള ഭാഗം തകർന്നു. കനത്തമഴയിൽ മണ്ണിടിഞ്ഞാണ് നാശം. കോട്ടക്കടവ് കാൽവരി ഹിൽസ് അതിപറമ്പത്ത് എ.പി.സുരേന്ദ്രന്റെ വീടിന്റെ മതിൽക്കെട്ട് ഇടിഞ്ഞു. നല്ലളം ആശാരിക്കടവ് ആരംകുനി അബ്ദുൽ നാസറിന്റെ വീടിന്റെ മുകളിലേക്ക് സമീപ പറമ്പിലെ മരം കടപുഴകി വീണു.
വീടുകളിലേക്ക് മടങ്ങാൻ ഭയം
രാമനാട്ടുകര ∙ പകൽ മഴ വിട്ടുനിന്നതോടെ ചാലിയാറിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിലേക്ക് തിരിച്ചുവരാൻ ഭയപ്പെടുകയാണ് പരുത്തിപ്പാറ എരുവത്ത് താഴം നിവാസികൾ. രാത്രി മഴ തുടർന്നാൽ വീണ്ടും വെള്ളം പൊങ്ങുമെന്ന ആശങ്കയിലാണ് ഇവർ. രാവിലെ വെള്ളം ഇറങ്ങിയതോടെ താമസക്കാർ മിക്കവരും വീടുകൾ വൃത്തിയാക്കി. എന്നാൽ ബന്ധുവീടുകളിലും മറ്റും കഴിയുന്നവർ തിരിച്ചു വന്നിട്ടില്ല. മൂർക്കനാട് റോഡ് ഭാഗത്ത് ഇപ്പോഴും വെള്ളക്കെട്ടാണ്. നദിയിൽ ഒരു അടിയോളം വെള്ളം ഇറങ്ങിയിട്ടുണ്ട്. എന്നാൽ കുത്തൊഴുക്ക് ശക്തമാണ്.

മലയോര മേഖലയിൽ മഴ തോരാതെ പെയ്താൽ വീണ്ടും പുഴ കരകവിഞ്ഞു സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന നിലയാണ്. ഭീതിയോടെയാണു തീരവാസികൾ കഴിയുന്നത്. മേഖലയിൽ കനാലുകളും തോടുകളും നിറഞ്ഞൊഴുകുകയാണ്.വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ മിക്കയിടത്തും ചെളിയും മാലിന്യവും അടിഞ്ഞിട്ടുണ്ട്. ഇതു വൃത്തിയാക്കുന്ന ശ്രമങ്ങൾ തുടരുന്നുണ്ട്. തീരദേശ മേഖലയായ ഫാറൂഖ് കോളജ് അമ്മിഞ്ഞാത്ത് കടവ്, മൂർക്കനാട് കടവ്, കോവയിൽ, പരുത്തിപ്പാറ എരുവത്ത് താഴം, ഇട്ടപ്പുറത്ത് കടവ്, പഴനിയിൽപടി, കോടമ്പുഴ, ഫറോക്കിലെ ചന്തക്കടവ്, കരുവൻതിരുത്തി, കൊളത്തറ, ചെറുവണ്ണൂർ ബിഫോർ ബിഫൈവ് റോഡ്, നെല്ലോളിപ്പടന്ന, നെല്ലോളി പറമ്പ്, അറളായിപ്പടന്ന, ബേപ്പൂർ ബിസി റോഡ്, ഓലശ്ശേരി കടവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു.
ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലും കോർപറേഷൻ ബേപ്പൂർ, ചെറുവണ്ണൂർ മേഖലയിലും കടലുണ്ടി പഞ്ചായത്തിലും വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലെല്ലാം പകുതിയിൽ ഏറെ വെള്ളം ഒഴിഞ്ഞു. ഒഴുക്ക് തടസ്സപ്പെട്ട ചിലയിടത്ത് വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്. ചാലിയാറിനു നടുവിലുള്ള കരുവൻതിരുത്തി കാക്കാതുരുത്തും പട്ടർമാട് തുരുത്തും ഭീഷണി നേരിടുന്നു.
ബേപ്പൂരിലെ 3 ക്യാംപുകൾ അടച്ചു
ഫറോക്ക് ∙ വെള്ളപ്പൊക്കത്തെ തുടർന്നു ബേപ്പൂർ നിയോജകമണ്ഡലത്തിൽ തുടങ്ങിയ ദുരിതാശ്വാസ ക്യാംപുകളിൽ മൂന്നെണ്ണം പ്രവർത്തനം അവസാനിപ്പിച്ചു. രാവിലെ മഴ ശമിച്ചതിനാൽ വെള്ളം ഇറങ്ങിയതോടെ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. മണ്ഡലത്തിൽ 7 ക്യാംപുകളിലായി 149 കുടുംബങ്ങളാണു ഇനിയുള്ളത്. കോടമ്പുഴ കെഎംഒ ഹാളിലും പരുത്തിപ്പാറ സ്നേഹതീരം വൃദ്ധസദനത്തിലും കടലുണ്ടി വട്ടപ്പറമ്പ് ജിഎൽപി സ്കൂളിലും നല്ലളം ഹൈസ്കൂളിലും പ്രവർത്തിച്ച ക്യാംപുകളാണ് നിർത്തിയത്.
ചെറുവണ്ണൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 55 കുടുംബങ്ങളും അരീക്കാട് എയുപി സ്കൂളിൽ 37 കുടുംബങ്ങളും ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ എയുപി സ്കൂളിൽ 6 കുടുംബങ്ങളുമാണ് നിലവിലുള്ളത്. രാമനാട്ടുകര ഗവ.യുപി സ്കൂളിൽ 20 കുടുംബങ്ങളും കരിങ്കല്ലായി വെനെറിനി സ്കൂളിൽ 19 കുടുംബങ്ങളുമുണ്ട്. ഫറോക്ക് ഗവ.ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്യാംപിൽ 7 കുടുംബങ്ങളുണ്ട്. മണ്ണൂർ സെന്റ് പോൾസ് എഎൽപി സ്കൂളിൽ 5 കുടുംബങ്ങളാണ് നിലവിലുള്ളത്.