ചൂതാട്ടത്തിലൂടെ കടത്തിലായി, പെട്ടെന്ന് പണമുണ്ടാക്കാൻ ലഹരി വിൽപന; യുവാവ് പിടിയിൽ

Mail This Article
കോഴിക്കോട് ∙ വിൽപനയ്ക്കായി എത്തിച്ച 97 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പണിക്കർ റോഡ് നാലുകുടി പറമ്പിൽ അമീർ (30) ആണ് പിടിയിലായത്. 22ന് രാത്രി 8 മണിയോടെ കൊടുവള്ളി വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിനു സമീപത്തുനിന്ന് റൂറൽ ഡാൻസാഫ് അംഗങ്ങളും കൊടുവള്ളി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് കോഴിക്കോട് ബീച്ചും ടൗണും കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. ചൂതാട്ടത്തിലൂടെ കടത്തിലായ പ്രതി, പെട്ടെന്ന് പണമുണ്ടാക്കാനായി ലഹരി വിൽപനയിലേക്കു കടക്കുകയായിരുന്നു. പിടികൂടിയ എംഡിഎംഎയ്ക്ക് മൂന്ന് ലക്ഷം രൂപ വിലവരും. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
താമരശ്ശേരി ഡിവൈഎസ്പി എ.പി.ചന്ദ്രൻ, നാർകോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ, കൊടുവള്ളി ഇൻസ്പെക്ടർ കെ.പി.അഭിലാഷ്, കോഴിക്കോട് റൂറൽ എസ്പി കെ.ഇ.ബൈജു എന്നിവരുടെ നിർദേശപ്രകാരം സ്പെഷൽ സ്ക്വാഡ് എസ്ഐ രാജീവ് ബാബു, സീനിയർ സിപിഒമാരായ എൻ.എം.ജയരാജൻ, പി.പി.ജിനീഷ്, എൻ.എം.ഷാഫി, ടി.കെ.ശോഭിത്, കൊടുവള്ളി സ്റ്റേഷനിലെ എസ്ഐ പി.അനൂബ്, സീനിയർ സിപിഒ പി.പ്രസൂൺ, സിപിഒമാരായ റിജോ മാത്യു, എം.കെ.ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.