ADVERTISEMENT

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഓർത്തോ വിഭാഗം ട്രോമാ ശസ്ത്രക്രിയകളും മുടങ്ങി. അപകടത്തിൽപെട്ടും വീണും എല്ലു പൊട്ടി എത്തുന്നവർക്കു ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഓർത്തോ ഇംപ്ലാന്റുകളുടെ വിതരണം മുടങ്ങിയതിനെ തുടർന്നാണിത്. എച്ച്ഡിഎസ് ന്യായവില സർജിക്കൽ ഷോപ്പിൽ നിന്ന് ഇംപ്ലാന്റ് കൊണ്ടുവന്നാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചിരുന്നത്. ഇവിടേക്ക് ഓർത്തോ ഇംപ്ലാന്റ് നൽകിയ വകയിലെ കുടിശികയായി 6 കോടിയാണ് വിതരണക്കാർക്ക് കിട്ടാനുള്ളത്. ഇവർ കഴിഞ്ഞ ദിവസം വിതരണം നിർത്തിയിരുന്നു.

അപകടത്തിൽ പെട്ട് എല്ലിനു ക്ഷതം സംഭവിക്കുന്നവർക്ക് പ്ലാസ്റ്റർ ഇടൽ മാത്രമാണ് ഇവി‍ടെ നടക്കുന്നത്. എല്ലു രോഗ വിഭാഗത്തിൽ വിവിധ ശസ്ത്രക്രിയകൾക്കായി വാർഡുകളിൽ കാത്തു നിൽക്കുന്നവർ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. മെഡിക്കൽ കോളജ് ഇന്റർവെൻഷൻ റേഡിയോളജി യൂണിറ്റിലേക്കു സ്റ്റെന്റ്, കോയിൽ തുടങ്ങിയ സാധനങ്ങൾ നൽകിയ വകയിൽ 6 കോടി രൂപ കുടിശിക ആയതിനാൽ കഴിഞ്ഞ ശനിയാഴ്ച മുതൽ ഇവിടത്തെ ചികിത്സകൾ മുടങ്ങിയിരുന്നു. 

മെഡിക്കൽ  കോളജിനു ലഭിക്കാനുള്ളത് 250 കോടി രൂപ
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവെലന്റ് സ്കീം എന്നിവയിൽ ചികിത്സ നൽകിയതിനു 250 കോടിയോളം രൂപയാണ് മെഡിക്കൽ കോളജിനു ലഭിക്കാനുള്ളത്. കാസ്പിൽ 170 കോടി, കാരുണ്യയിൽ 80 കോടി എന്നിങ്ങനെയാണ് ലഭിക്കാനുള്ളത്. ഇതിൽ ആശുപത്രി വികസന സമിതിയുടെ ന്യായവില മെഡിക്കൽ ഷോപ്പിലേക്കു മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും നൽകിയ വകയിൽ 80 കോടി രൂപ വിതരണക്കാർക്ക് നൽകാനുണ്ട്. കാത്ത് ലാബിലേക്ക് സ്റ്റെന്റും അനുബന്ധ സാധനങ്ങളും നൽകിയതിനു വിതരണക്കാർക്ക് 33 കോടി രൂപയും ലഭിക്കാനുണ്ട്.

തുടയെല്ലു പൊട്ടിയ സ്ത്രീയുടെ ശസ്ത്രക്രിയ മുടങ്ങി
വീട്ടിൽ‌ വീണു തുടയെല്ലു പൊട്ടിയതിനെ തുടർന്ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെത്തിയ നല്ലളം സ്വദേശിനി സുബൈദയുടെ ശസ്ത്രക്രിയ മുടങ്ങി. ഒടുവിൽ സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. തിങ്കളാഴ്ച രാവിലെയാണ് സുബൈദയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്.  തുടയെല്ലിനു ശസ്ത്രക്രിയ നടത്തണമെങ്കിൽ ഇംപ്ലാന്റുകൾ വേണമെന്നു ഡോക്ടർമാർ പറഞ്ഞു. എച്ച്ഡിഎസ്സിന്റെ ന്യായവില സർജിക്കൽ ഷോപ്പിൽ ബന്ധപ്പെട്ടെങ്കിലും അവിടെ ഇംപ്ലാന്റുകൾ ഉണ്ടായിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ സഹകരണ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. ഇവിടെ ഒന്നര ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി ചെലവു വരുന്നത്.

English Summary:

Orthopaedic implant shortages disrupt Kozhikode hospital surgeries. The lack of crucial supplies is causing delays in treating patients with broken bones due to unpaid bills.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com