ചെറുപുഴയിലെ വെള്ളത്തിന് നിറവ്യത്യാസം; സിഡബ്ല്യുആർഡിഎം സംഘം സാംപിളുകൾ ശേഖരിച്ചു

Mail This Article
ചെത്തുകടവ് ∙ ചെറുപുഴയിൽ വെള്ളത്തിനു നിറ വ്യത്യാസം എന്ന പരാതിയെ തുടർന്ന് സിഡബ്ല്യുആർഡിഎം വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സാംപിളുകൾ ശേഖരിച്ചു. വാട്ടർ ക്വാളിറ്റി ഡിവിഷൻ ശാസ്ത്രജ്ഞരായ ഡോ.ടി.ആർ.രശ്മി, ഡോ.കെ.മകേഷ് എന്നിവരുടെ നേതൃത്വത്തിലാണു വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചത്.ചെറുപുഴയിൽ കട്ടിപ്പാറ, പെരുവഴിക്കടവ്, ചെത്തുകടവ്, കുറുങ്ങാട്ട് കടവ്, കൂടത്തായി ഭാഗങ്ങളിൽ നിന്നാണു ശാസ്ത്രീയ പരിശോധനയ്ക്ക് സാംപിളുകൾ ശേഖരിച്ചത്.
കഴിഞ്ഞ ദിവസം പുഴയുടെ മുകൾ ഭാഗത്ത് മാനിപുരം ഉൾപ്പെടെ സ്ഥലങ്ങളിൽ നിറവ്യത്യാസം അനുഭവപ്പെട്ടിരുന്നു. ഇത് ഒഴുകി താഴെ ഭാഗത്തും എത്തുകയായിരുന്നു. ഇന്നലെയും ചെറിയ തോതിൽ പുഴയിലെ വെള്ളത്തിൽ നിറം മാറി മാലിന്യം കലർന്ന് ഒഴുകുന്നതു ശ്രദ്ധയിൽപെട്ടതായി നാട്ടുകാർ പറഞ്ഞു.എൻഐടി പ്രധാന പമ്പ് ഹൗസ് ഉൾപ്പെടെ ആയിരക്കണക്കിനു പേർ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികൾ പുഴ വെള്ളത്തെ ആശ്രയിച്ചു കഴിയുന്നുണ്ട്. കൂടാതെ വേനലിൽ കൃഷിക്കും മറ്റും ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്.
പുഴയുടെ തുടക്ക ഭാഗങ്ങളിൽ നിന്നും രാസമാലിന്യം കലർന്നാണോ വെള്ളത്തിൽ പച്ചനിറം ഉണ്ടായതെന്ന് നാട്ടുകാർ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. സിഡബ്ല്യുആർഡിഎം ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലം അടുത്ത ദിവസം പുറത്തു വരുന്നതോടെ വ്യക്തത വരുമെന്നാണ് അധികൃതർ പറയുന്നത്.