ദേശീയപാത വികസനം: നിസരി ജംക്‌ഷനു സമീപത്തെ പ്രവേശനവഴി അടച്ചു

Mail This Article
രാമനാട്ടുകര ∙ ആറുവരി ദേശീയപാതയിൽ നിസരി ജംക്‌ഷനു സമീപത്തെ പ്രവേശന വഴികൾ അടച്ചു. രാമനാട്ടുകര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് ഇടിമുഴിക്കൽ സർവീസ് റോഡിലേക്കും ഇടിമുഴിക്കൽ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്കും ഇനി പ്രവേശിക്കാനാകില്ല. നിസരിക്ക് സമീപം റോഡിന്റെ ഇരുഭാഗത്തും ട്രാഫിക് കോണുകൾ സ്ഥാപിച്ചാണു പ്രവേശന വഴികൾ അടച്ചത്. രാമനാട്ടുകരയിൽ നിന്നു ഇടിമുഴിക്കൽ ഭാഗത്തേക്കു വരുന്ന വാഹനയാത്രക്കാർ പുതിയ മാറ്റം അറിയാതെ ആറുവരിപ്പാതയിലൂടെ എത്തിയാൽ സർവീസ് റോഡിലേക്ക് കയറാൻ ചെട്ടിയാർമാട് വരെ പോകേണ്ടി വരും.
അതേസമയം ഇവിടെ ദേശീയപാതയിലേക്ക് പ്രവേശിക്കാൻ (എൻട്രി പോയിന്റ്) കഴിയും. കോഴിക്കോട് ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ ഇടിമുഴിക്കൽ അടിപ്പാത കടക്കാൻ ഇനി രാമനാട്ടുകര മേൽപാലത്തിന് മുൻപ് സർവീസ് റോഡിലേക്ക് പ്രവേശിക്കണം.മറുഭാഗത്ത് ഇടിമുഴിക്കൽ സർവീസ് റോഡിലൂടെ രാമനാട്ടുകര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് രാമനാട്ടുകര ദിൽകുഷ് പമ്പ് പരിസരത്തു നിന്നു മാത്രമേ ഇനി ദേശീയപാതയിൽ കയറാൻ കഴിയൂ.
എന്നാൽ ഇടിമുഴിക്കൽ മേൽപാലം വഴി ദേശീയപാതയിൽ എത്തുന്ന വാഹനങ്ങൾക്ക് ഇവിടെ സർവീസ് റോഡിലേക്കു പ്രവേശിക്കാൻ മാർഗം ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള പ്രത്യേക അടയാളങ്ങൾ സ്ഥാപിച്ചു. മുന്നറിയിപ്പില്ലാതെ വഴിയടച്ചത് ഡ്രൈവർമാരെ വട്ടം ചുറ്റിച്ചു. ദേശീയപാതയിൽ എത്തിയ പലരും നിസരി എത്തിയപ്പോഴാണു വഴിയടച്ചുള്ള മാറ്റം അറിയുന്നത്. പിന്നീട് മുന്നോട്ടു പോകുകയല്ലാതെ മാർഗമുണ്ടായില്ല. ചേലേമ്പ്ര, ഇടിമുഴിക്കൽ, പുല്ലിപ്പറമ്പ് ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റി വരേണ്ട സ്ഥിതിയുണ്ടായി.