വിദേശ വ്യാപാരിയിൽ നിന്ന് 2 കോടി രൂപ തട്ടിയ പ്രതി പിടിയിൽ

Mail This Article
കോഴിക്കോട് ∙ പണം നിക്ഷേപിച്ചാൽ ഓൺലൈൻ ട്രേഡിങ് വഴി ഇരട്ടി തുകയും ലാഭവും നൽകാമെന്നറിയിച്ചു കോട്ടൂളി സ്വദേശിയായ വിദേശ വ്യാപാരിയിൽ നിന്നു 2 കോടിയിലേറെ രൂപ വാങ്ങി തട്ടിപ്പു നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ വെൺമനാട് കുളങ്ങരത്തി പുളിക്കൽ കെ.പി.മുഹമ്മദ് ഉവൈസ്(33) ആണ് ടൗൺ ഇൻസ്പെക്ടർ പി.ജിതേഷിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ കൂട്ടു പ്രതികളായ വി.എം.റാംസിമോൻ, അബ്ദുൽ സലാം എന്നിവർക്കായി അന്വേഷണം തുടരുന്നു.
കഴിഞ്ഞ നവംബർ 19 മുതൽ ഡിസംബർ 11 വരെയുള്ള വിവിധ ദിവസങ്ങളിലായാണ് തട്ടിപ്പു നടന്നത്. വിദേശത്തു വച്ചു പരിചയപ്പെട്ട പ്രതി വിദേശ വ്യാപാരിയെ സുഹൃത്താക്കി മാറ്റി. പിന്നീട് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു 2 മാസം പിന്നിട്ടിട്ടും ലാഭ വിഹിതവും നിക്ഷേപിച്ച തുകയും തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ മാർച്ച് 2 ന് ടൗൺ സ്റ്റേഷനിൽ പരാതി നൽകിയത്. പ്രതി ഇടക്കിടെ വിദേശത്തു നിന്നു നാട്ടിൽ വന്നു പോകുന്ന വിവരത്തെത്തുടർന്നു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം പ്രതി നാട്ടിൽ വരുന്നതായി അറിഞ്ഞ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി പുറത്തിറങ്ങിയപ്പോൾ പിടികൂടുകയായിരുന്നു. തുടർന്നു സ്റ്റേഷനിൽ ചോദ്യം ചെയ്തു. സംഭവത്തിൽ മറ്റു രണ്ടുപേർക്കു കൂടി പങ്കുള്ളതായി പ്രതി പൊലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് പൊലീസ് പരിശോധിക്കുന്നുണ്ട്.