കോഴിക്കോട് –വയനാട് ദേശീയപാതയിൽ അപകട പരമ്പര; കൈവരി തകർത്ത് ലോറി തോട്ടിലേക്കു മറിഞ്ഞു

Mail This Article
താമരശ്ശേരി∙ കോഴിക്കോട് –വയനാട് ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ കാരാടി വട്ടക്കുണ്ട് വളവിൽ നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റും വട്ടക്കുണ്ട് പാലത്തിന്റെ കൈവരിയും ഇടിച്ച് തകർത്ത് തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവർ കർണാടക ഹസ്സൻ സ്വദേശി പ്രസന്നൻ നിസ്സാര പരുക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച അർധരാത്രിയിലാണ് അപകടം.
മൈസുരുവിൽ നിന്നു കോഴിക്കോട്ടേക്ക് പെയിന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പെയിന്റ് ബക്കറ്റുകൾ പൊട്ടി തോട് മുഴുവൻ നിറഞ്ഞൊഴുകി. ശബ്ദം കേട്ട് നാട്ടുകാരും യാത്രക്കാരും ഓടിക്കൂടിയപ്പോൾ ഡ്രൈവർ പെയിന്റിൽ കുളിച്ച് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പാലത്തിനോട് ചേർന്നുള്ള വൈദ്യുതി പോസ്റ്റ് ലോറി ഇടിച്ച് മുറിഞ്ഞ് വൈദ്യുതി ലൈനുകൾ അറ്റു വീണതോടെ പ്രദേശത്തെ വൈദ്യുതി വിതരണവും മുടങ്ങി.
കഴിഞ്ഞ ദിവസം അർധരാത്രിയിലും പുലർച്ചയ്ക്കും വട്ടക്കുണ്ട് പാലത്തിൽ അപകട പരമ്പരയായിരുന്നു. ലോറി അപകടത്തിൽ പെട്ടത് കണ്ട് സൈഡാക്കിക്കൊണ്ടിരുന്ന മര ലോറിയും എതിരെ വന്ന കാറും കൂട്ടിയിടിച്ച് കാറിന്റെ മുൻ ഭാഗം തകർന്നു. ലോറി അപകടത്തിൽപെടുന്നതിനു മുൻപ് ഇവിടെ ബൈക്കും അപകടത്തിൽ പെട്ടിരുന്നു. സ്ഥിരം അപകട മേഖലയായ ഇവിടെ വലുതും ചെറുതുമായ ഒട്ടേറെ അപകടങ്ങളാണ് അടുത്തകാലത്ത് നടന്നത്. പാലത്തിന്റെ വീതിക്കുറവും ദേശീയ പാതയിലെ കൊടും വളവുമാണ് അപകടങ്ങൾക്കു കാരണം.
പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്ക് സ്ഥലമില്ലാത്ത അവസ്ഥയാണ്. കാൽനട യാത്രക്കാർക്ക് പാലം കടക്കണമെങ്കിൽ ഭാഗ്യ തന്നെ തുണ എന്നതാണ് സ്ഥിതി. സ്കൂൾ, മദ്രസ വിദ്യാർഥികളെയും മറ്റും രക്ഷിതാക്കൾ കൂടെ വന്ന് പാലം കടത്തി വിടുകയാണ് ചെയ്യുന്നത്. 1934 ൽ ബ്രിട്ടിഷുകാരുടെ കാലത്ത് നിർമിച്ച് ജീർണാവസ്ഥയിലായ ഈ പാലം പുതുക്കി നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.