ഹജ് തീർഥാടനം: ആദ്യ സംഘത്തിനു സ്വീകരണം നൽകി

Mail This Article
കോഴിക്കോട് ∙ സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഈ വർഷത്തെ തീർഥാടനത്തിനു പുറപ്പെടുന്ന ആദ്യ സംഘത്തെ വെള്ളിയാഴ്ച കരിപ്പൂരിൽ ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ടി.വി ഇബ്രാഹിം എംഎൽഎ, ഹജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, കൊണ്ടോട്ടി മുൻസിപ്പാലിറ്റി ചെയർപഴ്സൻ നിദാ സഹീർ, ഹജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് തുടങ്ങിയവർ സംബന്ധിച്ചു. ശനിയാഴ്ച പുലർച്ചെ 1.10 നാണ് ആദ്യ വിമാനം പുറപ്പെടുന്നത്.
എയർപോർട്ടിൽ എയർ ഇന്ത്യ എക്സപ്രസിന്റെ കൗണ്ടറിൽ ലഗേജ് കൈമാറി ക്യാംപ് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഹജ് കമ്മിറ്റി ഒരുക്കിയ പ്രത്യേക ബസിലാണ് തീർത്ഥാടകർ ക്യാംപിലെത്തിയത്. ഈത്തപ്പഴവും റോസ് പൂക്കളും നൽകിയാണ് തീർത്ഥാടകരെ ക്യാംപിലേക്ക് സ്വീകരിച്ചത്.

ആദ്യ വിമാനത്തിലേക്കുള്ള തീർഥാടകരുടെ പാസ്പോർട്ട്, സ്റ്റീൽ വള, ഐഡി കാർഡ്, ബോർഡിങ് പാസ്, ബാഗേജുകളിൽ പതിക്കുന്നതിനുള്ള ആർഎഫ്ഐഡി സ്റ്റിക്കർ ഉൾപ്പടെയുള്ള യാത്രാ രേഖകൾ ഉച്ചക്ക് ശേഷം വിതരണം ചെയ്തു. ഈ വർഷം പുതുതായി സംവിധാനിച്ച ആർഎഫ്ഐഡി കാർഡിൽ തീർഥാടകരുടെ പേര്, കവർ നമ്പർ, മക്കയിലേയും മദീനയിലേയും താമസ കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ളതാണ്. തീർഥാടകരുടെ ബാഗേജുകൾ കൃത്യമായി ട്രാക്ക് ചെയ്യാൻ ഇത് വഴി സാധിക്കും. ആദ്യ സംഘത്തിലെ തീർഥാടകർക്കുള്ള ഔദ്യോഗിക യാത്രാ നിർദ്ദേശങ്ങൾ വൈകിട്ട് ആറിന് ഹജ് സെൽ സ്പെഷൽ ഓഫിസർ യു.അബ്ദുൽ കരീം ഐപിഎസ് (റിട്ട), സെൽ ഓഫിസർ കെ.കെ. മൊയ്തീൻ കുട്ടി ഐപിഎസ് എന്നിവർ നൽകി.