തീപിടിത്തമുണ്ടായ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ...

Mail This Article
മലബാറിലെ 5 ജില്ലകളിലെ രോഗികളുടെ ആശ്രയകേന്ദ്രമാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്. എന്നാൽ ആ ശ്രദ്ധയും കരുതലും മെഡിക്കൽ കോളജിനു കിട്ടുന്നുണ്ടോ? സ്ഥലപരിമിതി, ജീവനക്കാരുടെ ക്ഷാമം, മാലിന്യ നിർമാർജന സൗകര്യങ്ങൾ തുടങ്ങി അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയങ്ങൾ ഒട്ടേറെ. കഴിഞ്ഞയാഴ്ചയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ കൂടി ആശങ്കയാകുന്നു. പിഎംഎസ്എസ്‌വൈ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി ഒരാഴ്ച പിന്നിട്ടു. രണ്ടു തവണ അപകടമുണ്ടായതോടെ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കി മാത്രമേ രോഗികളെ പ്രവേശിപ്പിക്കൂ എന്നാണ് ആരോഗ്യവകുപ്പിന്റെ ഉറപ്പ്. ഇതോടെ നേരത്തെയുണ്ടായിരുന്ന പരിമിതികളിലേക്കു തന്നെ രോഗികൾ മടങ്ങേണ്ടി വന്നു. അന്വേഷണങ്ങളും സുരക്ഷ ഉറപ്പാക്കലും എന്നു പൂർത്തിയാകുമെന്നു കൃത്യമായ ധാരണയുമില്ല. മെഡിക്കൽ കോളജിന്റെ കാഴ്ചകളിലൂടെ...

ജീവനക്കാരില്ലാതെ മെഡിക്കൽ കോളജ്
ആവശ്യത്തിനു ജീവനക്കാരില്ലാതെ ശ്വാസം മുട്ടുകയാണ് കോഴിക്കോട് മെഡിക്കൽ കോളജ്. ആകെ 393 ഡോക്ടർമാരുടെ തസ്തികയുള്ളതിൽ 64 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ ചട്ടങ്ങൾ പ്രകാരം നഴ്‌സ്–രോഗി അനുപാതം 1:4 ആണെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇത് 1:50 ആണ്. അത്യാഹിതവിഭാഗം അടങ്ങുന്ന പിഎംഎസ്എസ്‌വൈ ബ്ലോക്ക്, സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്, ടെർഷ്യറി കാൻസർ സെന്റർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, സ്‌പോർട്‌സ് മെഡിസിൻ, പെയിൻ ആൻഡ് പാലിയേറ്റീവ്, സംരക്ഷണകേന്ദ്രം തുടങ്ങി എട്ടോളം സ്ഥാപനങ്ങളിൽ ജീവനക്കാരെ വിന്യസിക്കുന്നത് എംസിഎച്ചിൽ നിന്നാണ്.

നിലവിൽ 700 ജീവനക്കാരുടെ കുറവുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു തസ്തിക പോലും സൃഷ്ടിക്കാതെയാണു കഴിഞ്ഞ വർഷം പുതിയ സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി (അത്യാഹിതവിഭാഗം) കോംപ്ലക്സ് പിഎംഎസ്എസ്‌വൈ ബ്ലോക്കിൽ പ്രവർത്തനം തുടങ്ങിയത്. 1996 ആരംഭിച്ച 205 കിടക്കകളുള്ള സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലും പുതിയ തസ്തികയൊന്നും അനുവദിച്ചിട്ടില്ല. പിഎംഎസ്എസ്‌വൈ ആശുപത്രി പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ 700 ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്ന് ആശുപത്രി അധികൃതർ ഡിഎംഇക്ക് കഴിഞ്ഞവർഷം ഡിസംബറിൽ നിവേദനം നൽകിയിരുന്നു. പൊട്ടിത്തെറി ഉണ്ടായതോടെയാണ് ഇവിടെ 150 തസ്തികകൾ പ്രഖ്യാപിച്ചത്.

അസൗകര്യങ്ങളുടെ പഴയ അത്യാഹിത വിഭാഗം
മലബാറിലെ 5 ജില്ലകളിൽ നിന്നായി പ്രതിദിനം ആയിരത്തോളം പേർ എത്തുന്ന മെഡിക്കൽ കോളജിന്റെ അത്യാഹിത വിഭാഗം. ഇരുണ്ട മുറികൾ, പലയിടത്തും പൊട്ടിയൊലിക്കുന്ന മേൽക്കൂര. നിന്നു തിരിയാൻ ഇടമില്ലാത്ത അവസ്ഥ. തിക്കും തിരക്കും കൊണ്ടു ശ്വാസം മുട്ടുന്ന ജീവനക്കാരും രോഗികളും. നേരത്തെ ഈ അത്യാഹിത വിഭാഗം പിഎംഎസ്എസ്‌വൈ കെട്ടിടത്തിലേക്കു മാറിയെങ്കിലും തീപിടിത്തമുണ്ടായതോടെ വീണ്ടും ഇവിടേക്കു തന്നെ തിരിച്ചു വരേണ്ടി വന്നു. ഇതോടെ മുൻപുണ്ടായിരുന്നതിനേക്കാൾ ദുരിതം കൂടി.


പ്രതീക്ഷ നൽകിയ പിഎംഎസ്എസ്‌വൈ കെട്ടിടം
200 കോടി രൂപ മുടക്കി നിർമിച്ച പിഎംഎസ്എസ്‌വൈ കെട്ടിടം തീപിടിത്തമുണ്ടായതോടെ പൂർണമായും അടച്ചു പൂട്ടിയ നിലയിൽ. 7 നിലകളിലായി ഒട്ടേറെ വാർഡുകൾ, സൂപ്പർ സ്പെഷ്യൽറ്റി സർജറി യൂണിറ്റുകൾ, ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം തുടങ്ങി രോഗികൾക്ക് ഏറെ സൗകര്യങ്ങൾ ലഭിക്കുമായിരുന്ന കെട്ടിടമായിരുന്നു ഇത്.

പക്ഷേ 4 ദിവസത്തിനിടെ രണ്ടു തവണ തീപിടിത്തമുണ്ടായതോടെ സുരക്ഷ സംബന്ധിച്ച് ആശങ്കയായി. ഇതോടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ എല്ലാം അടച്ചു പൂട്ടിയ നിലയിൽ. ഇവിടെ ഉണ്ടായിരുന്ന രോഗികളെ മെഡിക്കൽ കോളജിലെ മറ്റ് വാർഡുകളിലേക്കും മറ്റും മാറ്റിയതോടെ അവിടെ സ്ഥലമില്ലാത്ത അവസ്ഥയുമായി. രോഗികൾ നിലത്തും വരാന്തയിലും കിടക്കേണ്ട അവസ്ഥയായി.
