മെഡിക്കൽ കോളജ് തീപിടിത്തം: തുടക്കം വൈദ്യുതിയിൽ നിന്നെന്ന് അഗ്നിരക്ഷാസേന
Mail This Article
കോഴിക്കോട്∙ മെഡിക്കൽ കോളജിൽ മേയ് 2നു പുതിയ അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിലും, അഞ്ചിന് ആറാം നിലയിലെ സിവിടിഎസ് ഓപറേഷൻ തിയറ്ററിലും ഉണ്ടായ അഗ്നിബാധയുടെ തുടക്കം വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ളതാണെന്നു വെള്ളിമാട്കുന്ന് ഫയർ ഓഫിസർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു നൽകിയ കത്തിൽ പറയുന്നു. യുപിഎസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് ആദ്യ അപകടമുണ്ടായതെന്നും, രണ്ടാമത്തെ അപകടം ഇലക്ട്രിക് പോയിന്റുകൾ പരിശോധിക്കുന്നതിനിടെ ഉണ്ടായതാണെന്നുമായിരുന്നു സംഭവത്തിൽ മെഡിക്കൽ കോളജ് അധികൃതർ ഇതുവരെ നൽകിയിരുന്ന വിശദീകരണം.
ഇതു തള്ളുന്നതാണ് അഗ്നിരക്ഷാസേന അയച്ച കത്ത്. കെട്ടിടത്തിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾ സംബന്ധിച്ച് ആരോപണം ഉയർന്ന സാഹചര്യത്തിൽ അഗ്നിരക്ഷാസേനയുടെ നിഗമനത്തിന് പ്രാധാന്യമേറുന്നു. അപകടങ്ങളുടെ തുടക്കം വൈദ്യുതിയുമായി ബന്ധപ്പെട്ടതായതിനാൽ കെട്ടിടത്തിലെ മുഴുവൻ ഇലക്ട്രിക് ഉപകരണങ്ങളും വയറിങ് അടക്കം പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, എല്ലാ യുപിഎസ് റൂമുകളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. തീപിടിത്തമുണ്ടായതോടെ പ്രവർത്തിപ്പിച്ച സ്പ്രിങ്ക്ളറുകൾ മാറ്റിസ്ഥാപിക്കണം. കെട്ടിടത്തിൽ സ്ഥാപിച്ച മുഴുവൻ അഗ്നിശമന സംവിധാനങ്ങളും പൂർണതോതിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും വെള്ളിമാട്കുന്ന് അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.