പതങ്കയം അപകട മരണം: കർശന നിയന്ത്രണങ്ങളുമായി പഞ്ചായത്ത്
Mail This Article
കോടഞ്ചേരി ∙ പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിൽ തുടർച്ചയായി ഉണ്ടാകുന്ന അപകട മരണങ്ങളെ തുടർന്ന് സുരക്ഷ ഉറപ്പുവരുത്താൻ കർശന നിയന്ത്രണം ഏർപ്പെടുത്താൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പതങ്കയം സംരക്ഷണ സമിതിയിൽ പ്രാദേശിക കുടുംബങ്ങളെ ഉൾപ്പെടുത്തി റോട്ടേഷൻ വ്യവസ്ഥയിൽ വൊളന്റിയർമാരെ ഡ്യൂട്ടിക്ക് നിയമിക്കും. അവർക്ക് ആവശ്യമായ ലൈഫ് ജാക്കറ്റ്, യൂണിഫോം, തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ളവ നൽകും. പൊലീസ്, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശീലനം നൽകി പതങ്കയത്ത് ഡ്യൂട്ടിക്ക് നിയമിക്കും.
പതങ്കയം സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി ഇന്നു മുതൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. പതങ്കയം കാണാനെത്തുന്ന സഞ്ചാരികളിൽ നിന്നും പ്രവേശന ഫീസായി 10 രൂപ ഈടാക്കും. ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകും. സന്ദർശക സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആക്കും. അടിയന്തരമായി നിലവിലുള്ളതിനു പുറമേ മുങ്ങി മരണ സാധ്യത പ്രദേശമെന്ന സൂചന ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.പതങ്കയത്തെ രണ്ടും മൂന്നും കയങ്ങളിൽ ഇറങ്ങുന്നതും ഉയരം കൂടിയ പാറകളിൽ നിന്നും കയത്തിലേക്ക് ഡൈവ് ചെയ്യുന്നതും പൂർണമായി നിരോധിക്കും.
പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കാൻ ഇന്ന് 1.30ന് പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ സർവകക്ഷി യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.യോഗത്തിൽ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജമീല അസീസ്, സ്ഥിരസമിതി അധ്യക്ഷ സൂസൻ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ഏലിയാമ്മ സെബാസ്റ്റ്യൻ, ബിന്ദു ജോർജ്, റോസമ്മ തോമസ്, ചിന്ന അശോകൻ, കോടഞ്ചേരി ഇൻസ്പെക്ടർ കെ.ഒ.പ്രദീപ്, സെക്രട്ടറി കെ.സീനത്ത്, നെല്ലിപ്പൊയിൽ വില്ലേജ് ഓഫിസർ എൻ.പി.മിനി, ജിനേഷ് കുര്യൻ മാറംവേലിൽ, ബെനീറ്റോ ചാക്കോ എന്നിവർ പ്രസംഗിച്ചു.