ഇരട്ട അടിപ്പാത ഇരുട്ടടിയായി! നിർമാണം പൂർത്തിയായിട്ടും തുറന്നില്ല; യാത്രക്കാർക്ക് പ്രതിസന്ധി

Mail This Article
കോഴിക്കോട്∙ രാമനാട്ടുകര – വെങ്ങളം ദേശീയപാതയിൽ മാളിക്കടവ് ഇരട്ട അടിപ്പാത നിർമാണം പൂർത്തിയായിട്ടും തുറന്നുകൊടുക്കാത്തത് യാത്രക്കാർക്ക് പ്രതിസന്ധി. കുണ്ടൂപ്പറമ്പ്, മാളിക്കടവ്, മൊകവൂർ പ്രദേശത്തുകാരാണ് നഗരത്തിൽ എത്താൻ ദുരിതം അനുഭവിക്കുന്നത്. അടിപ്പാത തുറക്കാത്തതിനാൽ ഗതാഗതക്കുരുക്കും വർധിച്ചു. ദേശീയപാത ഈ ഭാഗത്തു നിർമാണം പൂർത്തിയായി ഗതാഗതത്തിനു തുറന്നതോടെ സർവീസ് റോഡിൽ നിന്നു ദേശീയപാതയിലേക്കു കയറാനുള്ള വഴി അധികൃതർ അടയ്ക്കുകയായിരുന്നു.മാളിക്കടവ് ജംക്‌ഷനോടു ചേർന്നു കുണ്ടൂപ്പറമ്പ് – മാളിക്കടവ് റോഡിനെയും ദേശീയപാത സർവീസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഭാഗത്താണ് ഇരട്ട അടിപ്പാത.
ഒരു മാസം മുൻപാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കി മുകളിൽ ദേശീയപാത തുറന്നത്. അടിപ്പാതയിലൂടെ ഗതാഗത സൗകര്യം പൂർത്തീകരിച്ചില്ല. അടിപ്പാതയിൽ നിലവിലുള്ള റോഡിനു സമാന്തരമായി ടാറിങ് നടത്തി ഗതാഗതത്തിനു തുറന്നാൽ മാളിക്കടവ്, കക്കോടി, മോരിക്കര, മക്കട ഭാഗത്തുള്ളവർക്ക് പെട്ടെന്നു കുണ്ടൂപ്പറമ്പിലും പുതിയങ്ങാടി, വെസ്റ്റ്ഹിൽ ഭാഗത്തേക്കും നഗരത്തിലേക്കും യാത്ര ചെയ്യാം.രണ്ടാമത്തെ അടിപ്പാതയിൽ പകുതിയും മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച തൂണുകൾ പൂർണമായും നീക്കുമെന്നു ദേശീയപാത അധികൃതർ പറഞ്ഞു. 10 ദിവസം കൊണ്ടു ഇരട്ട അടിപ്പാത പൂർണമായും ഗതാഗതത്തിനു തുറക്കുമെന്നും അറിയിച്ചു.