വിലങ്ങാട്ട് പുനരധിവാസം വൈകും; ദുരിതം തുടരും

Mail This Article
വിലങ്ങാട്∙ കാര്യമായ പുനരധിവാസ പ്രവർത്തനങ്ങൾ ഇനി നടക്കില്ലെന്നതിനാൽ, വിലങ്ങാട്ടെ ഉരുൾപൊട്ടൽ മേഖലയിൽ ഭീഷണി നേരിടുന്ന വീട്ടുകാരെ ഇത്തവണയും ക്യാംപുകളിലേക്കു മാറ്റും. മഴ ഇത്തവണ നേരത്തേ എത്തുമെന്നാണ് പ്രവചനം. അതിനു മുൻപേ സുരക്ഷ ഒരുക്കാൻ മറ്റു മാർഗങ്ങളൊന്നും നിലവിലില്ല. റിട്ട. ഹെഡ്മാസ്റ്റർ കെ.എ.മാത്യുവിന്റെ മരണത്തിനും ഒട്ടേറെ വീടുകൾ മണ്ണിലടിയിലാകാനും ഇടയാക്കിയ ഉരുൾപൊട്ടലുണ്ടായ മഞ്ഞച്ചീളി ഭാഗത്തു മാത്രം വീട്ടുകാർ ഇപ്പോഴും ഭീഷണിയിലാണ്.
മലയങ്ങാട്, പാലൂർ, പാനോം, പന്നിയേരി മേഖലകളിലും ഉരുൾഭീഷണി നിലനിൽക്കുന്നതായി വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ അവസാനമാണ് ഉരുൾ പൊട്ടലുണ്ടായത്. നൂറിലേറെ ഇടങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉണ്ടായെന്നാണ് ദിവസങ്ങളോളം വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. അവിടങ്ങളിൽ നിന്നെല്ലാം വീട്ടുകാരെ അന്നു മാറ്റിത്താമസിപ്പിച്ചെങ്കിലും മഴ ശമിക്കുകയും സ്ഥിതി ശാന്തമാകുകയും ചെയ്തതോടെ വീട്ടുകാർ തിരികെപ്പോയി. അവരുടെ സ്ഥിതിയെക്കുറിച്ചാണ് ആശങ്ക.
വിലങ്ങാട് ഹൈസ്കൂൾ, പാരിഷ് ഹാൾ, വെള്ളിയോട് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞ തവണ ക്യാംപുകൾ സജ്ജമാക്കിയത്. ഭീഷണി നേരിടുന്ന വീട്ടുകാർക്ക് മറ്റിടങ്ങളിലേക്ക് മാറാൻ സർക്കാർ സൗകര്യമൊരുക്കുമെന്നു പറയുകയും യോജ്യമായ സ്ഥലം കണ്ടെത്താൻ തീരുമാനിക്കുകയും ചെയ്തതാണെങ്കിലും ഒന്നും നടന്നില്ല. 313 വീടുകൾ ഭീഷണി നേരിടുന്നുവെന്നാണ് ഉരുൾപൊട്ടലിനു പിന്നാലെ ഉദ്യോഗസ്ഥ സംഘം തയാറാക്കിയ കണക്കിൽ പറയുന്നത്. ഇത്രയധികം വീട്ടുകാരെ മാറ്റിപ്പാർപ്പിക്കൽ പ്രായോഗികമല്ലെന്നും ഭീഷണി നേരിടുന്ന വീടുകളുടെ എണ്ണം കുറയ്ക്കണമെന്നും അന്ന് കലക്ടർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു.
എണ്ണം കുറച്ച് റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോ, 313 വീടുകൾ ഭീഷണിയിലാണെന്നത് അംഗീകരിക്കാൻ ഭരണകൂടമോ തയാറായില്ല.മഴ ശമിച്ചതോടെ ചിലരൊക്കെ വീടുകളിലേക്ക് മടങ്ങിയെത്തി. ചിലർ ഇപ്പോഴും മറ്റു പലയിടങ്ങളിലും വാടകയ്ക്കു താമസിക്കുന്നു. വിലങ്ങാട്ടു നിന്ന് മറ്റിടങ്ങളിലേക്ക് മാറിപ്പോയവരുമുണ്ട്. മഞ്ഞച്ചീളിയിൽ മാത്രം 70 വീടുകളെങ്കിലും ഭീഷണിയിലാണെന്നാണ് കണക്ക്. മറ്റിടങ്ങളിലെ കണക്കുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ടെങ്കിലും ഇതു വരെ പുറത്തു വിട്ടിട്ടില്ല. വിദഗ്ധരുടെ കണക്കെടുപ്പിൽ കണ്ടെത്തിയ കാര്യങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയാണ്.
വിലങ്ങാട്ടുകാർ വീണ്ടും പരാതി എഴുതുകയാണ്
വിലങ്ങാട്∙ ഉരുൾപൊട്ടലിൽ വൻ നഷ്ടമുണ്ടായ വിലങ്ങാട്ടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാണിമേലിൽ കലക്ടർ സ്നേഹിൽകുമാർ സിങ്ങും ഇ.കെ.വിജയൻ എംഎൽഎയും പങ്കെടുത്ത അവലോകന യോഗം കഴിഞ്ഞതോടെ, സർക്കാരിൽ നിന്നു സഹായമൊന്നും ലഭിക്കാതിരുന്നവർ വീണ്ടും പരാതിയെഴുതുന്ന തിരക്കിൽ. ഇപ്പോഴും ഉരുൾഭീഷണി നിലനിൽക്കുന്ന എഴുപതോളം വീട്ടുകാർക്ക് സർക്കാരിന്റെ ഒരു ആശ്വാസവും ലഭ്യമായിട്ടില്ലെന്ന് അവലോകന യോഗത്തിനു ശേഷം വ്യക്തമായതോടെയാണ് പരാതികൾ വില്ലേജ് ഓഫിസിൽ നൽകാൻ ജില്ലാ ഭരണകൂടം നിർദേശിച്ചത്.
ഇതോടെ പരാതിയുമായി വീണ്ടും ജനം വില്ലേജ് ഓഫിസിൽ എത്തി തുടങ്ങി. പുതുതായി ലഭിക്കുന്ന പരാതികളിൽ പരിശോധന പൂർത്തിയാക്കി ജില്ലാ ഭരണകൂടത്തിന് എത്തിക്കാനാണ് നിർദേശം. നിലവിൽ 35 പേരുടെ പട്ടിക വില്ലേജ് അധികൃതർ തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അതിനിടെയാണ് പുതിയ അപേക്ഷകൾ കൂടി സ്വീകരിക്കുന്നത്.