ADVERTISEMENT

ബേപ്പൂർ ∙ മത്സ്യബന്ധന ഹാർബർ ജെട്ടി ആഴം കൂട്ടുന്ന പ്രവൃത്തിക്കു വേഗം കൂട്ടാൻ ചെറിയ ബാർജ് കൂടി എത്തിക്കുന്നു. വാർഫ് നദീമുഖത്ത് ആഴം കുറവായതിനാൽ നിലവിലെ വലിയ ബാർജിന്റെ അടിഭാഗം തട്ടുന്നതു പരിഹരിക്കാനാണു ശ്രമം. കൊച്ചിയിൽ നിന്നു മറ്റൊരു ബാർജ് എത്തിക്കാനാണു കരാർ കമ്പനി നീക്കം നടത്തുന്നത്.വലിയ ബൂം ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ചെളി കോരിയെടുക്കുന്നത്. ഇതു ബാർജിൽ നിറച്ചു കടലിൽ 5 കിലോമീറ്റർ അകലെയാണു തള്ളുന്നത്. നിലവിലുള്ള ബാർജിൽ കൂടുതൽ അളവിൽ ചെളി ശേഖരിക്കാനാകും എങ്കിലും ഇതു കടലിൽ തള്ളി വരുന്നതിനു അധിക സമയമെടുക്കുന്നുണ്ട്.

വേലിയേറ്റ സമയത്തു മാത്രമാണ് ബാർജ് കൊണ്ടുപോകാൻ കഴിയുന്നത്. ബാർജ് കടലിൽ പോയി വരുന്നതുവരെ മണ്ണുമാന്തി യന്ത്രം നിർത്തിയിടേണ്ട സ്ഥിതിയാണ്. ഈ സമയ നഷ്ടം ഒഴിവാക്കാനാണ് മറ്റൊരു ബാർജ് എത്തിക്കാൻ അധികൃതർ പദ്ധതിയിട്ടത്.5.94 കോടി രൂപ ചെലവിൽ ഹാർബർ എൻജിനീയറിങ് വകുപ്പ് മേൽനോട്ടത്തിലാണു പ്രവൃത്തി നടത്തുന്നത്. ജെട്ടിയുടെ നദീ മുഖത്ത് 450 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും ആഴം കൂട്ടാനാണ് എസ്റ്റിമേറ്റ്. ഇവിടെ ഏതാണ്ട് 90,000 ക്യുബിക് മീറ്റർ മണ്ണു നീക്കാനുണ്ടെന്നാണു കണക്ക്.

കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തിയിൽ നിലവിലെ വാർഫ് ബേസിനിൽ അടിഞ്ഞ മണ്ണും ചെളിയും നീക്കുന്നതിനൊപ്പം കട്ടർ സക്‌ഷൻ ഡ്രജർ എത്തിച്ച് അടിത്തട്ടിലെ പാറക്കെട്ടുകൾ പൊട്ടിച്ചെടുക്കാനും പദ്ധതിയുണ്ട്.മൺസൂണിൽ ചാലിയാറിൽ ഒഴുകിയെത്തിയ മണ്ണ് വാർഫിൽ അടിഞ്ഞു കൂടിയതും സിൽക്ക് പരിസരത്ത് നദിയുടെ അടിയിലുള്ള പാറക്കെട്ടുകളും യന്ത്രവൽകൃത ബോട്ടുകൾക്കു ഭീഷണിയായിരുന്നു. ഇതു പരിഹരിക്കാനാണ് ജെട്ടി ആഴം കൂട്ടുന്നതിനു ഹാർബർ എൻജിനീയറിങ് വകുപ്പ് പദ്ധതി ഒരുക്കിയത്.

English Summary:

Beypore jetty deepening is underway to improve fishing harbor access. The project, costing ₹5.94 crore under PMMSY, involves removing silt and rocks to facilitate mechanized boats.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com