ADVERTISEMENT

കടലുണ്ടി ∙ തോണിത്തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്, കടലുണ്ടി കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തിയ സഞ്ചാരികളെ വലച്ചു. ഭൂരിഭാഗം തോണികളും ഇന്നലെ സർവീസ് നടത്തിയില്ല. രാവിലെ ടൂറിസം കേന്ദ്രത്തിൽ എത്തിയ മിക്ക സഞ്ചാരികൾക്കും തോണി യാത്ര നടത്താനായില്ല.ഇക്കോ ടൂറിസം കേന്ദ്രത്തിൽ പുതുതായി 3 തോണികൾക്ക് സർവീസ് നടത്താൻ റിസർവ് മാനേജ്മെന്റ് കമ്മിറ്റി അനുമതി നൽകിയതാണു തൊഴിലാളികളുടെ പ്രതിഷേധത്തിനു കാരണം. മാനേജ്മെന്റ് കമ്മിറ്റിയുടെ തോണിയും പുതുതായി അനുമതി നൽകിയവയും അടക്കം 4 തോണികൾ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്.

അവധിക്കാലമായതിനാൽ കുടുംബസമേതം അനേകം സഞ്ചാരികൾ എത്തിയിരുന്നു. തോണിക്കാരുടെ പണിമുടക്കിൽ ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ ഒട്ടേറെ പേർ നിരാശരായി മടങ്ങി. ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിലവിൽ 28 തോണികൾ സർവീസ് നടത്തുന്നുണ്ട്. അവധിക്കാലത്തു മാത്രമാണു ദിവസവും ഇവർക്ക് ട്രിപ് കിട്ടാറുള്ളതെന്നു തൊഴിലാളികൾ പറഞ്ഞു.മഴ തുടങ്ങിയാൽ സഞ്ചാരികളുടെ വരവ് കുറയും. മൺസൂണിൽ നിലവിലുള്ള തോണിക്കാർക്കു പോലും പണിയില്ലാത്ത സ്ഥിതിയാണ്.

ഇതിനിടെ കൂടുതൽ തോണികൾക്ക് അനുമതി നൽകിയാൽ ആർക്കും പണിയില്ലാതാകുമെന്നും ഇക്കാര്യം മാനേജ്മെന്റ് കമ്മിറ്റിയെ പലവട്ടം ധരിപ്പിച്ചതാണെന്നും തോണിത്തൊഴിലാളികൾ പറഞ്ഞു. തൊഴിലാളി യൂണിയനുമായി ആലോചിക്കാതെയും കമ്യൂണിറ്റി റിസർവിന്റെ ബൈലോയ്ക്ക് വിരുദ്ധമായുമാണ് പുതിയ തോണികൾക്ക് അനുമതി നൽകിയതെന്നാണ് തൊഴിലാളികളുടെ കുറ്റപ്പെടുത്തൽ.  പ്രശ്നം പരിഹരിക്കുന്നതു വരെ സർവീസ് നടത്തില്ലെന്നാണു തോണി തൊഴിലാളികൾ പറയുന്നത്.

അതേസമയം വിഷയം ചർച്ച ചെയ്തു പരിഹരിക്കാൻ 12നു മുഴുവൻ തോണിത്തൊഴിലാളികളുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും സഞ്ചാരികൾക്ക് തോണി യാത്രാ സൗകര്യം വിപുലപ്പെടുത്താനാണു പുതിയ 3 തോണികൾക്ക് അനുമതി നൽകിയതെന്നും റിസർവ് മാനേജ്മെന്റ് കമ്മിറ്റി അംഗം ഒ.ഭക്തവത്സലൻ പറഞ്ഞു. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ വനം–ടൂറിസം വകുപ്പുകൾ കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കമ്യൂണിറ്റി റിസർവ് ബൈലോ അനുസരിച്ചാണു പുതിയ തോണികൾക്ക് അനുമതി നൽകിയതെന്നും അധികൃതർ സൂചിപ്പിച്ചു.

English Summary:

Kadalundi boat strike disrupts Kerala eco-tourism. The protest, stemming from the addition of new boats at the Kadalundi Community Reserve, left many tourists stranded and highlights issues with the eco-tourism center's management.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com