ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം വീണ്ടും കുന്നുകൂടുന്നു

Mail This Article
കുന്നമംഗലം ∙ ഹരിത കർമസേന വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വീണ്ടും റോഡുകളിൽ കുന്നുകൂടി തുടങ്ങി. ആഴ്ചകൾ മുൻപു ശേഖരിച്ച മാലിന്യം പലയിടങ്ങളിലായി റോഡരികിലും മറ്റും സൂക്ഷിച്ചത് തെരുവുനായ അടക്കമുള്ളവ ചാക്കുകൾ കടിച്ചു കീറി റോഡിൽ ചിതറി. ശുചീകരണ തൊഴിലാളികളും മറ്റും ചേർന്നു വീണ്ടും ചാക്കുകളിലേക്കു മാറ്റുകയായിരുന്നു. വാർഡുകളിൽ നിന്നു ശേഖരിച്ച മാലിന്യ ചാക്കുകൾ പ്രധാന റോഡരികിൽ ശേഖരിച്ചു വച്ചതു മഴ പെയ്തതോടെ കാടുമൂടിയ നിലയിലായി. വാർഡുകളിൽ നിന്നു ശേഖരിച്ചു കയറ്റി അയയ്ക്കാൻ മാലിന്യം അടങ്ങിയ ചാക്കുകൾ സൂക്ഷിക്കുന്ന തോട്ടുംപുറം വളവിൽ ദിവസങ്ങളായി ചാക്കുകൾ കൂട്ടിയിട്ടിരിക്കുകയാണ്.
കുന്നമംഗലം പഞ്ചായത്തിൽ മെറ്റീരിയൽ കലക്‌ഷൻ സെന്റർ ഇല്ലാത്തതു മൂലം വാർഡുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യം റോഡരികിലും മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ പാർക്കിങ് പ്ലാസയിലും വച്ചു വേർതിരിച്ചു കയറ്റി അയയ്ക്കുകയാണ് പതിവ്. കുന്നമംഗലം പഞ്ചായത്തിന് പുതുതായി മെറ്റീരിയൽ കലക്‌ഷൻ സെന്റർ സ്ഥാപിക്കാൻ കാരന്തൂർ പൊതുമരാമത്ത് ഉടമസ്ഥതയിലുള്ള സ്ഥലം അനുവദിക്കുകയും പഞ്ചായത്ത് തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ കണ്ടെയ്നർ മിനി എംസിഎഫ് അടക്കമുള്ളവ പൂർത്തിയാകുന്നതോടെ റോഡരികിൽ നിലവിലെ പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്ന് അധികൃതർ പറഞ്ഞു.