ജയന്തി റോഡിൽ ടാറിങ് ഉണങ്ങും മുൻപേ കുഴിച്ച് പൈപ്പിടൽ; പ്രതിഷേധിച്ച് നാട്ടുകാർ

Mail This Article
നല്ലളം ∙ മരാമത്ത് പദ്ധതിയിൽ നവീകരിക്കുന്ന ജയന്തി റോഡിൽ ടാറിങ് ഉണങ്ങും മുൻപേ റോഡ് കുറുകെ കുഴിച്ച് പൈപ്പിടൽ. വീടുകളിൽ നിന്നുള്ള മഴവെള്ളം ഒഴുക്കാൻ ജയന്തി റോഡ് പള്ളിക്കു സമീപം 2 ഇടങ്ങളിലാണ് റോഡിനു കുറുകെ കുഴിയെടുത്തത്. കാലിക്കറ്റ് ഓർഫനേജ് സ്കൂൾ പരിസരം മുതൽ നല്ലളം ജയന്തി റോഡ് ജംക്‌ഷൻ വരെയുള്ള 1.4 കിലോമീറ്റർ റോഡ് 1.45 കോടി രൂപ ചെലവിട്ടാണ് നവീകരിക്കുന്നത്. വ്യാഴം രാവിലെയാണ് ആദ്യഘട്ട ടാറിങ് നടത്തിയത്. ഇന്നലെ രാവിലെ കുത്തിപ്പൊളിക്കുകയും ചെയ്തു.
ജയന്തി റോഡ് പള്ളിക്കു സമീപത്തും എംഎസ് ഓഡിറ്റോറിയം പരിസരത്തുമാണ് റോഡിനു കുറുകെ ചാലെടുത്ത് പൈപ്പിട്ടത്. മഴക്കാലത്തെ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാൻ റോഡിനു കുറുകെ പൈപ്പ് സ്ഥാപിക്കണമെന്ന് ടാറിങ് നടത്തുന്നതിനു മുൻപു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.ഇതിനു സമയബന്ധിതമായി നടപടിയെടുക്കാതെ ടാറിങ് ചെയ്യുകയായിരുന്നു. ടാറിങ് നടത്തിയ ഉടൻ റോഡ് കുത്തിപ്പൊളിച്ചതു പ്രതിഷേധത്തിന് ഇടയാക്കി. അതേസമയം പൈപ്പ് സ്ഥാപിച്ച ഭാഗം ടാറിങ് നടത്തുമെന്നും രണ്ടാംഘട്ട ടാറിങ് ചെയ്യുമ്പോൾ സുരക്ഷിതമാകുമെന്നും അധികൃതർ പറഞ്ഞു.