ഭൂഗർഭ വൈദ്യുത കേബിൾ തകരാറിലായിട്ട് ഒരു മാസം

Mail This Article
തിരുവമ്പാടി∙ കെഎസ്ഇബി ഭൂഗർഭ വൈദ്യുത കേബിൾ തകരാറിലായതോടെ മലയോര മേഖലയിൽ വൻ വൈദ്യുതി പ്രതിസന്ധി. ഏപ്രിൽ 8ന് ആണ് തമ്പലമണ്ണ – അഗസ്ത്യൻമൂഴി അണ്ടർ ഗ്രൗണ്ട് വൈദ്യുത കേബിൾ ലൈൻ തകരാറിലായത്. അഗസ്ത്യൻമൂഴി–തമ്പലമണ്ണ 110 കെവി ഭൂഗർഭ ലൈൻ കടന്നുപോകുന്ന അഗസ്ത്യൻമൂഴി –കൈതപ്പൊയിൽ റോഡിൽ തിരുവമ്പാടി കറ്റ്യാടിനു സമീപമാണ് ജംക്‌ഷൻ ചേംബറിനുള്ളിലെ ജോയിന്റ് കേബിൾ തകരാറിലായത്. കെഎസ്ഇബി അധികൃതർ റോഡിൽ സ്ഥാപിച്ചിരുന്ന ചേംബറിന്റെ സ്ലാബ് മാറ്റി പരിശോധിച്ചാണ് ഇത് സ്ഥിരീകരിച്ചത്.
ഒരു മാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. റോഡിൽ ജംക്‌ഷൻ ബോക്സ് ഭാഗം റിബൺ കെട്ടി അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്. അണ്ടർ ഗ്രൗണ്ട് വൈദ്യുത ലൈൻ തകരാറിലായതോടെ മലയോര മേഖലയിൽ വൻ വൈദ്യുതി പ്രതിസന്ധി തുടങ്ങി. ഓരോ മണിക്കൂറിലും വൈദ്യുതി നിലയ്ക്കുക, രാത്രി തുടർച്ചയായി വൈദ്യുതി മുടങ്ങുക തുടങ്ങിയ പതിവായി. പഴയ 33 കെവി ലൈൻ വഴിയാണ് ഇപ്പോൾ വൈദ്യുതി എത്തിക്കുന്നത്. ഇതു തോട്ടത്തിലൂടെയും കൃഷിയിടത്തിലൂടെയും കടന്നു പോകുന്നതായതിനാൽ മരം വീണും മറ്റ് തടസ്സങ്ങൾ കാരണവും വൈദ്യുതി മുടങ്ങുകയാണ്.
2020ൽ ആണ് തമ്പലമണ്ണ– അഗസ്ത്യൻമൂഴി 110 കെവി ഭൂഗർഭ ലൈൻ കമ്മിഷൻ ചെയ്തത്. 11.5 കിലോമീറ്റർ ദൂരമുള്ള ലൈൻ 21 കോടി രൂപ ചെലവിട്ടാണ് സ്ഥാപിച്ചത്. തമ്പലമണ്ണ നിന്ന് തിരുവമ്പാടി എത്തി കല്ലുരുട്ടി മുത്തേരി വഴിയാണ് അഗസ്ത്യൻമൂഴിയിൽ അണ്ടർ ഗ്രൗണ്ട് ലൈൻ എത്തിച്ചത്. പദ്ധതി കമ്മിഷൻ ചെയ്ത് 3 വർഷം മാത്രമാണ് കരാർ കമ്പനിക്ക് ഗാരന്റി ഉണ്ടായിരുന്നത്. ഗാരന്റി കാലാവധി കഴിഞ്ഞതിനാൽ കരാർ കമ്പനി കേബിൾ തകരാറിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു.
തകരാർ പരിഹരിക്കണമെങ്കിൽ 30 ലക്ഷം രൂപയോളം ചെലവ് വരും. ഇത് ആരു മുടക്കും എന്ന കാര്യത്തിലും തീരുമാനമായില്ല. കേബിൾ കിട്ടാൻ വൈകിയതാണ് തകരാർ പരിഹരിക്കാൻ കഴിയാത്തതിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കൊല്ലത്ത് നിന്ന് ഉപകരണങ്ങൾ എത്തിക്കാൻ നീക്കം നടത്തുന്നുണ്ടെന്നും അതിനു ശേഷം തകരാർ പരിഹരിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. കാലവർഷം തുടങ്ങിയാൽ മലയോര മേഖലയിലെ 6 വൈദ്യുത കേന്ദ്രങ്ങളിൽ നിന്നു വൈദ്യുതി ഉൽപാദനം ആരംഭിക്കും. അതിന് മുൻപ് കേബിൾ തകരാർ പരിഹരിച്ചില്ലെങ്കിൽ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലാകും.