വിലങ്ങാടിന്റെ പുനരുദ്ധാരണം എസ്റ്റിമേറ്റിൽ ഒതുങ്ങുന്നു

Mail This Article
വിലങ്ങാട്∙ വയനാടിനു സമാനമായ പരിഗണന വിലങ്ങാടിനും നൽകുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പല തവണ പ്രഖ്യാപിച്ചെങ്കിലും അവഗണന തുടരുന്നു. ആകെ തുക വകയിരുത്തിയത് പുഴയിൽ നിന്നുള്ള ഉരുൾ അവശിഷ്ടങ്ങൾ നീക്കുന്നതിനു മാത്രം. 249 ലക്ഷം രൂപ ചെലവിൽ മഞ്ഞച്ചീളി മുതൽ ഉരുട്ടി വരെയുള്ള ഭാഗത്തെ പുഴ ശുചീകരണം തുടങ്ങിയതല്ലാതെ തകർന്ന പാലങ്ങളും പാതകളും പഴയപടിയാക്കാനുള്ള പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ടൗൺ പാലത്തിന് 13 കോടി രൂപയുടെതാണ് എസ്റ്റിമേറ്റ്. മുച്ചങ്കയം പാലത്തിന് 2 കോടിയുടേതും. വായാട് പാലം പുനരുദ്ധരിക്കാനും 2 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത് നന്നാക്കാൻ മാത്രം 89 ലക്ഷം രൂപയാണ് ആവശ്യം. മഞ്ഞച്ചീളിയിൽ പാലത്തിന്റെ നിർമാണത്തിന് 3 കോടി രൂപ വേണം. വിവിധ ഓവുപാലങ്ങളുടെ നിർമാണത്തിന് എൽഎസ്ജിഡി തയാറാക്കിയ എസ്റ്റിമേറ്റ് 19 കോടി രൂപയുടേതാണ്.
വയനാടിനു സമാനമായ പരിഗണന സർക്കാർ വാഗ്ദാനം ചെയ്ത വിലങ്ങാട്ട് ഈ കോടികൾ എവിടെ നിന്ന് എപ്പോൾ ലഭിക്കുമെന്ന് അധികൃതർക്കു പോലും അറിയില്ല. മലയോര ഹൈവേയിൽ പെടുന്ന വിലങ്ങാട് ടൗൺ അടക്കമുള്ള ഭാഗത്തെ പ്രവൃത്തിക്ക് 32 കോടി രൂപ നേരത്തേ അനുവദിച്ചത് ഒഴിച്ചാൽ മറ്റ് എസ്റ്റിമേറ്റുകളിലൊന്നും പണം അനുവദിച്ചിട്ടില്ല. വിവിധ പട്ടിക വർഗ ഉന്നതികളുടെ പുനരുദ്ധാരണത്തിനും കോടികൾ കണ്ടെത്തേണ്ടതുണ്ട്.
വിലങ്ങാടിനായി സ്പെഷൽ പാക്കേജ് സർക്കാരിന്റെ പരിഗണനയിലാണെന്ന് വിലങ്ങാട്ട് എത്തിയ 5 മന്ത്രിമാർ പറഞ്ഞു പോയതല്ലാതെ പിന്നീടൊന്നും സംഭവിച്ചിട്ടില്ല. വിലങ്ങാട്ടെ ഉരുൾ പൊട്ടലിനെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച സംഘം നഷ്ടത്തിന്റെ കണക്കെടുത്തെങ്കിലും അത് എത്രയാണെന്നു പോലും പ്രഖ്യാപിച്ചിട്ടില്ല. തകർന്ന പാതകളും പാലങ്ങളും പുനരുദ്ധരിക്കാതെ കിടക്കുന്നത് വിലങ്ങാട്ടുകാരെ ആശങ്കപ്പെടുത്തുകയാണ്. ഇനിയൊരു ദുരന്തമുണ്ടായാൽ രക്ഷാ മാർഗങ്ങൾ പോലും ഇല്ലാത്ത സ്ഥിതിയാണ്.