കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസിയെ തടഞ്ഞ്, കീശ വീർപ്പിച്ച് ടിഎൻആർടിസി
Mail This Article
എടക്കര ∙ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസ് സർവീസ് വൈകിപ്പിക്കുന്നതിനു പിന്നിൽ കൂടുതൽ വരുമാനം ഉണ്ടാകാനുള്ള തമിഴ്നാടിന്റെ താൽപര്യമെന്ന് ആരോപണം. കോവിഡിനെ തുടർന്ന് നിർത്തിവച്ച കെഎസ്ആർടിസി സർവീസ് ആരംഭിക്കാൻ പലതവണ അനുമതി ആവശ്യപ്പെട്ടിട്ടും തമിഴ്നാട് അധികൃതർ നൽകിയില്ല.നാടുകാണി ചുരം വഴി ഇരുപതിലധികം കെഎസ്ആർടിസി ബസുകളാണ് തമിഴ്നാട്ടിലേക്ക് സർവീസ് നടത്തിയിരുന്നത്. ടിഎൻആർടിസി സർവീസ് ഉണ്ടായിരുന്നിട്ടും തമിഴ്നാട്ടുകാർ പോലും കേരളത്തിലേക്കു വരാൻ കെഎസ്ആർടിസിയെയാണ് ആശ്രയിച്ചിരുന്നത്. എന്നാലിപ്പോൾ കേരളത്തിലേക്കും തിരികെയുമുള്ള യാത്രക്കാർക്കു ടിഎൻആർടിസിയെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയില്ല.
ഇത് ടിഎൻആർടിസിയുടെ വരുമാനം കൂട്ടിയതായാണ് ചൂണ്ടിക്കാട്ടുന്നത്. കോയമ്പത്തൂരിലെ ഉക്കടം ബസ് സ്റ്റാൻഡിൽ നിന്നു 40ൽ അധികം കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തിയിരുന്നത്. കോവിഡിനെ തുടർന്ന് 2020 മാർച്ച് 23നാണ് കെഎസ്ആർടിസി തമിഴ്നാട്ടിലേക്കുള്ള സർവീസ് നിർത്തിവച്ചത്. മറ്റു സ്ഥലങ്ങളിൽ അതിർത്തി വരെ ബസുകളിൽ വന്ന് യാത്രക്കാർക്ക് മാറിക്കയറാനുള്ള സൗകര്യം ഉണ്ടെങ്കിലും വഴിക്കടവ് – നാടുകാണി അതിർത്തിയിൽ ഇതില്ല. വഴിക്കടവിൽ നിന്നു നാടുകാണി വരെ 17 കിലോമീറ്റർ ദൂരം ടാക്സി വാഹനങ്ങളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്.
തൊഴിലാളികൾക്ക്ദുരിതം
ബസ് സർവീസ് തുടങ്ങാത്തതിനാൽ അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികളും ദുരിതത്തിലാണ്. നാടുകാണി, പന്തല്ലൂർ, ദേവാല തുടങ്ങിയ പ്രദേശങ്ങളിലെ തൊഴിലാളികളിൽ ഏറെയും വഴിക്കടവ്, എടക്കര, നിലമ്പൂർ ഭാഗങ്ങളിലേക്കാണ് ജോലിക്കെത്തിയിരുന്നത്. രാവിലെ 8ന് മുൻപേ ബസിൽ നാടുകാണി ചുരമിറങ്ങിയെത്തും. വൈകിട്ട് തിരിച്ചു ബസിൽ ചുരം കയറി നാട്ടിലേക്ക് മടങ്ങുകയുമാണ് ചെയ്തിരുന്നത്. ചെയ്തിരുന്നത്. ടാക്സി വാഹനങ്ങളിൽ വന്ന് മടങ്ങുന്നത് ഇവർക്ക് മുതലാകില്ല.