പരിമിതികളെ അതിജീവിച്ച് ഫാസിൽ ഇന്ന് സോക്കർ ഫുട്ബോൾ ക്യാംപിൽ
Mail This Article
എടപ്പാൾ ∙ ശരീരത്തിന്റെ പരിമിതികൾക്ക് മനസ്സിലെ ലക്ഷ്യത്തിന് തടയിടാനാവില്ലെന്ന് തെളിയിക്കുകയാണ് വട്ടംകുളം ചോലകുന്ന് സ്വദേശി ഫാസിൽ. കുറവുകളെ അതിജീവിച്ച് കാൽപന്ത് കളിയിലൂടെ പ്രശസ്തനായ ഫാസിൽ ഇന്ന് മുതൽ എഫ്സി കേരളയുടെ സോക്കർ ഫുട്ബോൾ അക്കാദമി കോച്ചിങ് ക്യാംപിൽ പന്ത് തട്ടും. വലതുകാൽപാദം ഇല്ലാതെ ജനിച്ച, മൂന്ന് ശസ്ത്രക്രിയകൾക്ക് ശേഷം മാത്രം നടക്കാൻ ആരംഭിച്ച ഫാസിൽ, നടക്കാൻ വേണ്ടി ഡോക്ടർ നിർദേശിച്ച ഫൈബർ പാദ രക്ഷകൾക്കുമേൽ ബൂട്ട് കെട്ടി പന്ത് തട്ടുന്നത് എല്ലാ വൈകല്യങ്ങളെയും തോൽപിച്ചാണ്.
5 വയസ്സു മുതൽ ഫുട്ബോൾ കളിച്ചു തുടങ്ങിയ ഫാസിൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ പൂക്കരത്തറ സ്‌കൂൾ ഫുട്ബോൾ ടീം അംഗമായിയിരുന്നു. എഫ്സി കേരളയുടെ ടാലന്റ് സ്കോളർഷിപ്പിന്റെ ഭാഗമായി ഇന്ന് സോക്കർ സ്കൂൾ എടപ്പാൾ ബ്രാഞ്ചിൽ പരിശീലനം ആരംഭിക്കുന്നതോടെ ഏതെങ്കിലും പ്രഫഷനൽ ഫുട്ബാൾ അക്കാദമിയിൽ ചേർന്ന് ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന ഫാസിലിന്റെ ആഗ്രഹമാണ് സഫലമാവുന്നത്.
വട്ടംകുളം ചോലക്കുന്ന് കോട്ടവളപ്പിൽ മുഹമ്മദ് – റംല ദമ്പതികളുടെ മകനായ ഫാസിൽ ഇപ്പോൾ പൊന്നാനി എംഇഎസ് കോളജ് ബികോം വിദ്യാർഥിയാണ്. കുന്ന് കോട്ട വളപ്പിൽ മുഹമ്മദ്, റംല ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. ഭിന്നശേഷി ഫുട്ബോൾ കേരള ടീമിലും ഫാസിലിന് സിലക്‌ഷൻ ലഭിച്ചിട്ടുണ്ട്.