പാടത്തെ നെൽക്കൃഷി നഷ്ടം സമ്മാനിച്ചപ്പോൾ ഒരു പരീക്ഷണം; വേണമെങ്കിൽ നെല്ല് ടെറസിലും വിളയും
Mail This Article
തിരൂർ ∙ പാടത്തെ നെൽക്കൃഷി തുടർച്ചയായി നഷ്ടം സമ്മാനിച്ചപ്പോൾ ആലിങ്ങൽ എടശ്ശേരി ഷംസുദ്ദീൻ (35) ഒരു പരീക്ഷണം നടത്തി. വീടിന്റെ ടെറസിലും സൺഷേഡിലുമായി നെൽക്കൃഷി തുടങ്ങുക. ഗ്രോബാഗുകളിലായി ഉമ വിത്താണ് പരീക്ഷിച്ചത്. സംഗതി സക്സസ്. പത്താം വയസ്സിൽ പിതാവിനൊപ്പം വയലിൽ ഇറങ്ങിയ ഈ യുവാവ് കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ആളാണ്. ടെറസിലെ കൃഷിക്കു പുറമേ, ഇപ്പോൾ 5 ഏക്കർ വയലിലും നെൽക്കൃഷി നടത്തുന്നുണ്ട്.
കൂടാതെ സവാളയും കൃഷി ചെയ്യുന്നു. മഹാരാഷ്ട്രയിൽ നിന്ന് ബസുമതി വിത്ത് കൊണ്ടുവന്ന് വീടിന്റെ മറ്റുഭാഗങ്ങളിലും കൃഷി ചെയ്യാനാണ് പുതിയ പദ്ധതി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ ടെറസിൽ നെൽക്കൃഷി ചെയ്താൽ വൻ നേട്ടമുണ്ടാക്കാനാകുമെന്നാണ് ഷംസുദ്ദീന്റെ വാദം. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി നെൽക്കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയിലാണ് തൃപ്രങ്ങോട് പാടശേഖര സമിതി പ്രസിഡന്റു കൂടിയായ ഷംസുദ്ദീൻ.