ഹൈടെക് കൃഷിയിടം ഒരുക്കി പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം
Mail This Article
എടപ്പാൾ ∙ തരിശായി കിടക്കുന്ന ക്ഷേത്ര പരിസരത്ത് ഹൈടെക് കൃഷിയിടം ഒരുക്കി മാതൃകയാവുകയാണ് പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രം. വിഷമില്ലാത്ത നല്ല പച്ചക്കറികൾ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ക്ഷേത്ര ഭരണ സമിതിയും കൃഷി വകുപ്പും ഭക്തരും ഒന്നിച്ച് ഇറങ്ങുന്നത്. വിളകൾക്ക് വെള്ളവും വളവും ഒരുമിച്ച് പൈപ്പിലൂടെ നൽകുവാൻ കഴിയുന്ന ‘ഓപ്പൺ പ്രിസിഷ്യൻ ഫാമിങ് വിത്ത് ഫെർട്ടിഗേഷൻ’ എന്ന ഹൈ ടെക് കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. തൈ നടീൽ ഉദ്ഘാടനം നടി സംയുക്ത വർമ നിർവഹിച്ചു.
സർക്കാർ പദ്ധതിക്ക് പുറമേ ഭക്ത ജനങ്ങളുടെ കൂട്ടായ സംഭാവനകളും ചേർന്നതോടെ ആണ് ക്ഷേത്ര മുറ്റത്തെ ഹൈ ടെക് കൃഷിയിടം സാധ്യമായത്. കൃഷിയിടത്തിലെ ഇറിഗേഷൻ സംവിധാനങ്ങളും മറ്റും സൗജന്യമായി സ്ഥാപിച്ചു നൽകിയും, കൃഷിക്ക് ആവശ്യമായ മുഴുവൻ ജൈവ വളങ്ങളും, പച്ചക്കറി തൈകളും സംഭാവനയായി നൽകി തൃത്താല കൃഷി കേന്ദ്ര കാർഷിക പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നു.
ക്ഷേത്ര ജീവനക്കാർ ചേർന്നാണ് ഒഴിവ് സമയങ്ങളിൽ കൃഷിയിടത്തിന്റെ മണ്ണ് ഒരുക്കൽ പ്രവർത്തനങ്ങൾ നടത്തിയത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ആർ.എസ്. രാജേഷ്, കൃഷി ഓഫിസർ സുരേന്ദ്രൻ, കൃഷി അസിസ്റ്റന്റ് ഗിരീഷ്, കെ.സുരേഷ്, ക്ഷേത്ര ജീർണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ് യു.പി.ശ്രീധരൻ നായർ, സെക്രട്ടറി കെ.വാസുദേവൻ, സി.കെ.ശശി പച്ചാട്ടിരി, കോ ഓർഡിനേറ്റർ പ്രസാദ് പന്നിയൂർ, മോഹനൻ, വീരമണി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.