വീണ്ടും ബാല വിവാഹം; വരന്റെയും വധുവിന്റെയും വീട്ടുകാർക്കെതിരെ കേസ്
Mail This Article
മലപ്പുറം∙ ജില്ലയിൽ വീണ്ടും ബാല വിവാഹം. വിവാഹിതയും 6 മാസം ഗർഭിണിയുമായ പതിനേഴുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടു ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. വണ്ടൂരിലേക്കു വിവാഹം ചെയ്തയച്ച മലപ്പുറം സ്വദേശിയെയാണു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. ഒരു വർഷം മുൻപ്, പെൺകുട്ടിക്കു 16 വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. സംഭവത്തിൽ ബാലവിവാഹ നിരോധനം, പോക്സോ വകുപ്പുകൾ പ്രകാരം വരനും വീട്ടുകാർക്കും വധുവിന്റെ വീട്ടുകാർക്കുമെതിരെ വണ്ടൂർ പൊലീസ് കേസെടുത്തു.
അതേസമയം, ആദ്യഘട്ടത്തിൽ പരാതിയിൽ നടപടി സ്വീകരിക്കാൻ വണ്ടൂർ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണു പെൺകുട്ടി. വണ്ടൂർ സ്വദേശിയായ വരൻ ഇവരുടെ ബന്ധുവാണെന്നാണു സൂചന. ബാല വിവാഹങ്ങൾ തടയുന്നതിനു നിയോഗിക്കപ്പെട്ട വണ്ടൂരിലെ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസർക്കാണു സംഭവത്തെക്കുറിച്ച് ആദ്യ സൂചന ലഭിച്ചത്. കുട്ടിയുടെ സ്കൂൾ സർട്ടിഫിക്കറ്റുൾപ്പെടെ പരിശോധിച്ചപ്പോൾ പരാതി ശരിയെന്നു ബോധ്യമായി.
ഇക്കാര്യം വണ്ടൂർ പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനാൽ സിഡബ്ല്യുസിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം ചൈൽഡ് ലൈൻ പ്രവർത്തകർ കഴിഞ്ഞ ദിവസം പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഇത്തരം കേസുകളിൽ ബാലവിവാഹ നിരോധന നിയമപ്രകാരമാണു കേസെടുക്കുന്നത്. എന്നാൽ, പെൺകുട്ടി ഗർഭിണിയായതിനാൽ പോക്സോ വകുപ്പ് കൂടി ചുമത്തുകയായിരുന്നു.