തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഓപ്പറേഷൻ തിയറ്റർ സജ്ജമായി; ആദ്യദിവസം 3 ശസ്ത്രക്രിയകൾ
Mail This Article
തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിൽ ഏഴ് വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ഓപ്പറേഷൻ തിയറ്റർ പ്രവർത്തന സജ്ജമാക്കി. ആദ്യദിവസം തന്നെ നടന്നത് 3 ശസ്ത്രക്രിയകൾ.
കുട്ടികളുടെയും സ്ത്രീകളുടെയും കെട്ടിടത്തിൽ ഗൈനക്കോളജി വിഭാഗത്തിന് വേണ്ടി ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരുന്ന ഓപ്പറേഷൻ തിയറ്ററാണ് 7 വർഷക്കാലം ഉപയോഗിക്കാതെ കിടന്നിരുന്നത്. കേന്ദ്രീകൃത ഓക്സിജൻ സൗകര്യമില്ലാത്തതായിരുന്നു പ്രധാന പ്രശ്നം.
ഇത് പരിഹരിച്ചു. ആരോഗ്യവകുപ്പിന്റെ കീഴിൽ ആരംഭിച്ച ‘ലക്ഷ്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി മറ്റു നവീകരണ പ്രവൃത്തികളും പൂർത്തിയാക്കി. 2014 സെപ്റ്റംബർ ഒന്നിനാണ് കെട്ടിടവും ഓപ്പറേഷൻ തിയറ്ററും ഉദ്ഘാടനം ചെയ്തത്. പുതിയ തിയറ്റർ ഉണ്ടായിട്ടും ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുകളിലെ നിലയിലുള്ള പഴയ തിയറ്ററാണ് ഇതു വരെ ഉപയോഗിച്ചിരുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ള ഗർഭിണികളെയെല്ലാം വാർഡിൽ നിന്ന് വെയിലും മഴയും കൊണ്ട് സ്െട്രച്ചറിൽ ദൂരെയുള്ള കെട്ടിടത്തിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് തള്ളിക്കൊണ്ടുവരലായിരുന്നു പതിവ്.
എന്നാൽ പുതിയ സൂപ്രണ്ട് ചുമതലയേറ്റതോടെ രണ്ടാമത്തെ തിയറ്ററും പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. പഴയ തിയറ്റർ അറ്റകുറ്റപണിക്കായി അടച്ചതോടെ പുതിയ തിയറ്റർ തുറക്കുകയായിരുന്നു. ഇനി മുതൽ ഗൈനക്കോളജി വിഭാഗം ശസ്ത്രക്രിയകൾ ഈ തിയറ്ററിലാകും ചെയ്യുകയെന്ന് സൂപ്രണ്ട് ഡോ.ആര്.പ്രഭുദാസ് പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ 4 ഗൈനക്കോളജി ഡോക്ടർമാരുണ്ട്.