മീൻ വെട്ടിനുറുക്കാനെന്നു പറഞ്ഞു പുളിമരത്തിന്റെ തടി അന്വേഷിച്ചെത്തി; മൃതദേഹം വെട്ടിനുറുക്കാൻ മരക്കഷണം വാങ്ങിയ സ്ഥലം കണ്ടെത്തി
Mail This Article
നിലമ്പൂർ∙ മൈസൂരു സ്വദേശി പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച മരക്കഷണം വാങ്ങിയ സ്ഥലം കണ്ടെത്തി. കസ്റ്റഡിയിലുള്ള പ്രതി ബത്തേരി തങ്ങളകത്ത് നൗഷാദിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. മുഖ്യപ്രതി മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്റെ നിർദേശപ്രകാരം മരക്കഷണം വാങ്ങിയെന്നാണ് നൗഷാദിന്റെ മൊഴി. മുക്കട്ടയിലെ ഈർച്ചമില്ലിലെത്തി നൗഷാദ് പുളിമരത്തിന്റെ തടി അന്വേഷിച്ചെങ്കിലും ഉണ്ടായിരുന്നില്ല.
തുടർന്ന് ഉസ്മാൻ എന്നയാൾ മരക്കച്ചവടക്കാരൻ പറമ്പൻ ഉമ്മറിനെ പരിചയപ്പെടുത്തി. മുക്കട്ടയിൽ സ്വകാര്യഭൂമിയിൽ വാങ്ങി മുറിച്ചിട്ട പുളിമരക്കഷണങ്ങൾ നൗഷാദിന് ഉമ്മർ കാണിച്ചുകൊടുത്തു. അവയിൽ വണ്ണം കൂടിയ കഷണം ഒന്നരയടി ഉയരത്തിൽ മുറിച്ചു വാങ്ങി. മീൻ വെട്ടിനുറുക്കാൻ വേണ്ടിയാണെന്നാണു പറഞ്ഞത്. മരത്തിന്റെ കുറ്റി ഉമ്മർ പൊലീസിനു കാണിച്ചുകൊടുത്തു. ഉമ്മർ, സ്ഥലമുടമ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. മൃതദേഹം വെട്ടിനുറുക്കാൻ ഇറച്ചി വെട്ടുന്ന കത്തി വാങ്ങിയതും നൗഷാദ് ആണ്.
കത്തി വാങ്ങിയ കടയിലും താമസിച്ച ലോഡ്ജിലും ഇന്ന് പ്രതിയെ എത്തിച്ച് തെളിവെടുക്കും. തുടർന്ന് തിരികെ ജയിലിലേക്കയയ്ക്കും. ഇൻസ്പെക്ടർ പി.വിഷ്ണു, എസ്ഐ കെ.എം.ബഷീർ എന്നിവർ ഇന്നലെ നടപടികൾക്ക് നേതൃത്വം നൽകി. റിമാൻഡിലുള്ള ഷൈബിൻ, ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, മുക്കട്ട നടുത്തൊടിക നിഷാദ് എന്നിവരെ തെളിവെടുപ്പിന് നാളെ കസ്റ്റഡിയിൽ വാങ്ങും.