ഒരു വർഷത്തിനിടെ ജില്ലയിൽ നൽകിയത് പതിനായിരത്തിലേറെ പട്ടയം: മന്ത്രി
Mail This Article
തിരൂർ ∙ ഈ സർക്കാർ ഇതുവരെ ജില്ലയിൽ 10136 പട്ടയങ്ങൾ വിതരണം ചെയ്തതായി മന്ത്രി കെ.രാജൻ. തിരൂരിൽ നടക്കുന്ന എന്റെ കേരളം മേളയുടെ ഭാഗമായി ചെറിയമുണ്ടം വില്ലേജിലെ 67 കുടുംബങ്ങൾക്കുള്ള പട്ടയവിതരണം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളിൽ 2061 പട്ടയങ്ങളും തുടർന്ന് 8075 പട്ടയങ്ങളുമാണു വിതരണം ചെയ്തത്. എല്ലാവർക്കും ഭൂമി എന്നാണ് സർക്കാരിന്റെ ലക്ഷ്യം. ചെറിയമുണ്ടം പഞ്ചായത്തിലെ പരന്നേക്കാട് കോളനിയിലെ 67 കുടുംബങ്ങൾക്കാണ് പട്ടയം വിതരണം ചെയ്തത്.
40 വർഷത്തിലേറെയായി ഇവർ പലയിടത്തായി ഇതിന് അപേക്ഷ നൽകിയിട്ട്. ഒരു വർഷം മുൻപ് മന്ത്രി വി.അബ്ദുറഹിമാൻ ഇവരുടെ യോഗം വിളിച്ചുചേർത്തിരുന്നു. തുടർന്ന് വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഈ പട്ടയങ്ങളാണ് അനുവദിച്ചത്. ജില്ലയിൽ നടന്ന സന്തോഷ് ട്രോഫി സംഘാടനം മികച്ചതായിരുന്നെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.അബ്ദുറഹിമാൻ ആധ്യക്ഷ്യം വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.സൈനുദ്ദീൻ, പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ.ശ്രീനിവാസൻ, കലക്ടർ വി.ആർ.പ്രേംകുമാർ, ജില്ലാ വികസന കമ്മിഷണർ എസ്.പ്രേംകൃഷ്ണൻ, സബ് കലക്ടർ ശ്രീധന്യ സുരേഷ്, എഡിഎം എൻ.എം.മെഹറലി, തിരൂർ ആർഡിഒ പി.സുരേഷ്, തഹസിൽദാർ പി.ഉണ്ണി എന്നിവർ പ്രസംഗിച്ചു.