വയസ് 80 കഴിഞ്ഞു: എങ്കിലെന്താ...സമദുണ്ടോ, സ്വർണമുണ്ട്; ഒന്നല്ല, രണ്ടെണ്ണം
Mail This Article
തേഞ്ഞിപ്പലം ∙ ജില്ലയുടെ വെറ്ററൻ കായികമേഖലയുടെ മുഖമായ അരീക്കോട്ടെ എ.അബ്ദുസ്സമദ് (80) തന്റെ ഇഷ്ടയിനമായ 100 മീറ്റർ ഓട്ടത്തിൽനിന്ന് പിന്മാറിയിരുന്നെങ്കിലും മത്സരിച്ച ഇനത്തിൽ സ്വർണം കൈവിട്ടില്ല. 200 മീറ്ററിലും ആദ്യമായി മത്സരിച്ച 400 മീറ്ററിലും അദ്ദേഹം ഒന്നാമതെത്തി. 80 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് ഇരട്ടസ്വർണം.
വെറ്ററൻ താരങ്ങളിലെ ലോകോത്തര വേഗക്കാരോടൊപ്പം 3 തവണ മത്സരിക്കുകയും ഓസ്ട്രേലിയയിൽ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റിൽ വെങ്കല മെഡൽ നേടുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. വിവിധ ഏഷ്യൻ ചാംപ്യൻഷിപ്പുകളിലും 100 മീറ്റർ ഓട്ടത്തിൽ മെഡൽ നേടി നാടിന്റെ അഭിമാനമായിട്ടുണ്ട്.
അരീക്കോട് ജിഎംയുപി സ്കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച അബ്ദുസ്സമദ് വിശ്രമമല്ല, സജീവതയാണ് ജീവിതം എന്നുറപ്പിച്ചാണ് കായിക മത്സരങ്ങളിൽ പരിശീലനം തുടങ്ങിയത്. ഫുട്ബോൾ താരവുമാണ്. ചെറുപ്പക്കാരെ ഓടിത്തോൽപ്പിക്കാനുള്ള കഠിനശ്രമത്തിൽ കാലിന് പരുക്കേറ്റതിനെത്തുടർന്ന് അൽപകാലം വിശ്രമം വേണ്ടിവന്നു. എങ്കിലും പിൻമാറിയില്ല. നേരത്തേ മത്സരിച്ചിട്ടുള്ള 200 മീറ്ററിലും ഇതിനു പുറമേ 400 മീറ്ററിലും പരിശീലനം തുടർന്നാണ് സ്വർണനേട്ടം സ്വന്തമാക്കിയത്.