കൈക്കൂലി വാങ്ങുന്നതിനിടെ വിഎഫ്എ അറസ്റ്റിൽ
Mail This Article
മലപ്പുറം∙ കൂട്ടിലങ്ങാടിയിൽ 4,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ (വിഎഫ്എ) മലപ്പുറം വിജിലൻസ് പിടികൂടി. വിഎഫ്എ സുബ്രഹ്മണ്യനാണ് ഇന്നലെ രാവിലെ പത്തരയോടെ വിജിലൻസിന്റെ പിടിയിലായത്. കൂട്ടിലങ്ങാടി കടൂപ്പുറം സ്വദേശി നിധിന്റെ പരാതിയിലാണു നടപടി. പരാതിക്കാരന്റെ അമ്മാവനായ ബാലകൃഷ്ണന്റെ പേരിലുള്ള 10 സെന്റ് സ്ഥലത്തിന്റെ ഈടിൽ ബാങ്കിൽനിന്ന് വായ്പയെടുക്കുന്നതിനായി പട്ടയം ശരിയാക്കുന്നതിനുള്ള റിപ്പോർട്ടിനായി കൂട്ടിലങ്ങാടി വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. പലതവണ വില്ലേജ് ഓഫിസിൽ തിരക്കിയെങ്കിലും റിപ്പോർട്ട് ലഭിച്ചില്ല. തുടർന്ന് വിഎഫ്എ സുബ്രഹ്മണ്യനെ സമീപിച്ചപ്പോൾ റിപ്പോർട്ട് തയാറാക്കി നൽകാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
നിഥിൻ ഈ വിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് സജീവനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം മലപ്പുറം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് വില്ലേജ് ഓഫിസിന്റെ ഗേറ്റിനു സമീപത്തു വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിഎഫ്എയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ജ്യോതീന്ദ്രകുമാർ, സബ് ഇൻസ്‌പെക്ടർമാരായ മോഹൻദാസ്, ശ്രീനിവാസൻ, അസി. സബ് ഇൻസ്പെക്ടർമാരായ മോഹനകൃഷ്ണൻ, മധുസൂദനൻ, സലിം, രാജീവ്, വിജയകുമാർ, ശിഹാബ്, മണികണ്ഠൻ, സന്തോഷ്, രത്‌നകുമാരി, ശ്യാമ, നിസ എന്നിവരും ഉണ്ടായിരുന്നു.