വായ്പയെടുത്ത് കൃഷി, 6 മാസത്തെ പണി; ഒടുവിൽ, കതിരണിഞ്ഞ പാടങ്ങൾ കണ്ണീരിൽ മുങ്ങി
Mail This Article
മലപ്പുറം ∙ വായ്പയെടുത്ത് കൃഷി, 6 മാസത്തെ പണി. ഒടുവിൽ നെൽക്കതിരെല്ലാം സ്വർണവർണമായപ്പോൾ കർഷകരുടെ മനസ്സിൽ ഉയർന്ന പ്രതീക്ഷകളെല്ലാം മഴയിൽ ഒലിച്ചു പോയി. പൊന്നാനി കോൾപാടത്തും, തിരൂരങ്ങാടിയിലെയും സമീപത്തെയും പാടശേഖരങ്ങളിലും വൈകിയാരംഭിച്ച പുഞ്ചക്കൃഷിയിലെ ഏക്കറുകണക്കിന് വിളഞ്ഞ നെല്ലാണ് വെള്ളത്തിൽ നശിച്ചത്. ജില്ലയിൽ പൊന്നാനി കോളിലെ മാറഞ്ചേരി, നന്നംമുക്ക്, വെളിയങ്കോട് പഞ്ചായത്തുകളിലും പുറമേ തിരൂരങ്ങാടി നഗരസഭയിലും നന്നമ്പ്ര, മൂന്നിയൂർ പഞ്ചായത്തുകളിലാണ് വലിയ തോതിൽ നെൽക്കൃഷി നശിച്ചത്.
വർഷത്തിലൊരിക്കൽ മാത്രം കൃഷിയുള്ള പ്രദേശങ്ങളാണിവിടെ. ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് ചെയ്ത കൃഷി നടത്തിയ കർഷകരുടെ ഒരു വർഷത്തെ പ്രതീക്ഷകൾ കൂടിയാണ് വെള്ളത്തിലായത്. കൊയ്യാനായി കൊണ്ടു വന്ന യന്ത്രങ്ങളും ഇപ്പോൾ ദിവസങ്ങളായി വഴിയരികിൽ നിർത്തിയിട്ടിരിക്കുകയാണ്. താഴ്ന്ന ഭാഗങ്ങളായതിനാൽ പുഴകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം വരുംദിവസങ്ങളിൽ കൂടുതലായി പാടത്തേക്ക് കയറുകയും ചെയ്യും. ഇതോടെ കർഷകരുടെ പ്രതിസന്ധിയും ഏറും.
നശിച്ചത് 200 ഹെക്ടറിലേറെ കൃഷി
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ 200 ഹെക്ടറിലേറെ പാടത്തെ നെൽക്കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക നിഗമനം. വരും ദിവസങ്ങളിൽ കൃത്യമായ കണക്കെടുക്കും. നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകുമെന്നും അധികൃതർ പറയുന്നു.