സാക്ഷരതാ പരീക്ഷ എഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവ് ഇനി ഓർമ
Mail This Article
വണ്ടൂർ ∙ പഠനവഴിയിൽ നാടിച്ചിയെ തനിച്ചാക്കി ഭർത്താവ് പോരൂർ ഇരുപത്തെട്ടിലെ കൂറ്റൻകോട് പൂളാടൻ രേവി (105) യുടെ വേർപാട്. സാക്ഷരതാ പരീക്ഷ എഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ ദമ്പതികളായിരുന്നു രേവിയും നാടിച്ചിയും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണു രേവി മരിച്ചത്. മഞ്ചേരി ഗവ.മെഡിക്കൽ കോളജിൽ തിമിര ശസ്ത്രക്രിയ നടത്തിയ ശേഷമാണു സാക്ഷരതാ പാഠാവലി പഠിക്കാൻ രേവിക്കു കഴിഞ്ഞത്. ഗവ.ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് രേവി.
കഴിഞ്ഞ മാർച്ചിൽ കേന്ദ്ര പദ്ധതിയായ പഠ്ന ലിഖ്ന അഭിയാൻ മികവുത്സവത്തിൽ സാക്ഷരതാ പരീക്ഷ എഴുതിയാണ് ഇരുവരും ശ്രദ്ധേയരായത്. പ്രത്യേകത പരിഗണന നൽകി ഇവരുടെ വീടു തന്നെയായിരുന്നു പഠനകേന്ദ്രവും പരീക്ഷാകേന്ദ്രവുമാക്കിയത്. സാക്ഷരതാ മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ ഇ.സന്തോഷ്കുമാർ, പ്രേരക് പി.അനിത, സന്നദ്ധ അധ്യാപിക പി.റാഹിന എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നൽകിയാണു പരീക്ഷ എഴുതിച്ചത്.