പൊന്നാനി ∙ കാലവർഷം തുടങ്ങിയപ്പോഴേക്കും മീൻപിടിത്ത മേഖല നിശ്ചലമായി. അഴിമുഖത്ത് ജങ്കാർ സർവീസ് നിർത്തി. മീൻപിടിത്ത ബോട്ടുകളും വള്ളങ്ങളും ദിവസങ്ങളായി കരയിൽ നങ്കൂരമിട്ടിരിക്കുകയാണ്. ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുൻപു തന്നെ ബോട്ടുകാർക്ക് പണിയില്ലാതാകുന്ന അവസ്ഥയാണിപ്പോൾ. ഡീസൽ വിലവർധനയും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
വലിയ നഷ്ടം കാരണം കടലിൽ പോകാതെ കരയിൽ നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകളുടെ എണ്ണം കൂടിവരികയാണ്. അറ്റകുറ്റപ്പണികൾക്കും വലിയ ചെലവുകൾ വരുന്നുണ്ട്. പൊന്നാനിയിൽ ബോട്ട് യാർഡ് നിർമിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല. ബോട്ട് തകരാറിലായാൽ പൊളിച്ചു വിൽക്കുകയല്ലാതെ മറ്റ് വഴിയില്ലാത്ത അവസ്ഥയാണ് ബോട്ടുടമകൾക്ക്.