മഴക്കാലത്ത് സുരക്ഷിത യാത്രയ്ക്കുള്ള പദ്ധതികളുമായി മരാമത്തുവകുപ്പ്
Mail This Article
മഞ്ചേരി ∙ മഴക്കാലത്ത് റോഡുകളിൽ സുരക്ഷിത യാത്ര ഒരുക്കാൻ മരാമത്ത് വകുപ്പ് തയാറെടുപ്പ് തുടങ്ങി. റോഡുകളുടെ മഴക്കാല പൂർവ പ്രവൃത്തിക്കും ദീർഘകാല കരാർ പ്രവൃത്തിക്കും (റണ്ണിങ് കോൺട്രാക്ട്) 34 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സാങ്കേതികാനുമതിയും ടെൻഡർ നടപടിയും പൂർത്തിയാക്കിയാൽ പ്രവൃത്തികൾ തുടങ്ങും.
മരാമത്ത് റോഡ്സ് വിഭാഗം ഡിവിഷൻ, ഉപരിതല പരിപാലന വിഭാഗം എന്നിവയുടെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. മഴക്കാല പൂർവ പ്രവൃത്തിക്ക് ഇത്തവണ ഒരു കോടി രൂപയാണ് അനുവദിച്ചത്. തകർന്ന ഭാഗം നന്നാക്കൽ, ഓവുചാൽ തടസ്സം നീക്കൽ, മരച്ചില്ലകൾ മുറിച്ചു നീക്കൽ തുടങ്ങിയവ നടത്തുമെന്ന് മരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി.എസ്.മനീഷ പറഞ്ഞു.ഇതിനു പുറമേ, ഉപരിതല പരിപാലന വിഭാഗം മുഖേന റണ്ണിങ് കോൺട്രാക്ടിൽ (ആർസി ഒന്ന്) റോഡുകൾ നന്നാക്കാൻ 7.7 കോടി രൂപ അനുവദിച്ചു.
8 സെക്‌ഷനിലായി നടത്തുന്ന പ്രവൃത്തികളുടെ കരാർ ഒപ്പുവച്ച് നടപടികൾ അന്തിമഘട്ടത്തിലാണ്. മരാമത്ത് ഡിവിഷനു കീഴിൽ റണ്ണിങ് കോൺട്രാക്ടിൽ (ആർസി 2) 46 പ്രവൃത്തിക്ക് 25.64 കോടി രൂപയുടെ പ്രവൃത്തിക്ക് അനുമതി ലഭിച്ചത്. ഒരു വർഷത്തേക്ക് 900 കിലോ മീറ്റർ ദൂരം റോഡുകളുടെ പരിപാലനത്തിന് ആണ് തുക.
റോഡുകളുടെ പരിപാലനം: 2 എൻജിനീയർമാർ മാത്രം
റോഡുകളുടെ ഉപരിതല പരിപാലന മേൽനോട്ടത്തിനു ആകെയുള്ളത് 2 എൻജിനീയർമാർ. 22-ാം മൈലിൽ പ്രവർത്തിക്കുന്ന ഉപരിതല പരിപാലന വിഭാഗത്തിലാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എൻജിനീയറുമുള്ളത്. ഇവർക്ക് മേൽനോട്ടം നടത്താനുള്ളത് 2375 കിലോമീറ്റർ ദൂരം റോഡുകളും. നേരത്തെ ഉണ്ടായിരുന്ന ഒരു എഇയെ കുറ്റിപ്പുറത്തേക്കും മറ്റ് 2 പേരെ കിഫ്ബിയിലേക്കും മാറ്റി. ഉപരിതല വിഭാഗത്തിനു സ്വന്തമായി വാഹനം ഇല്ല.