ദേശീയപാത വികസനം; പാലങ്ങളുടെ നിർമാണ പുരോഗതി വിലയിരുത്തി
Mail This Article
പൊന്നാനി ∙ ആറുവരിപ്പാതയുടെ ഭാഗമായി തേഞ്ഞിപ്പലം മുതൽ പുതുപൊന്നാനി വരെ നിർമിക്കുന്നത് 20 പാലങ്ങൾ. പദ്ധതി പ്രദേശങ്ങളിൽ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ജൂൺ രണ്ടാം വാരത്തോടെ മുഴുവൻ പാലങ്ങളുടെയും പൈലിങ് പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. നിർമാണത്തിന് മഴ തടസ്സമാകുന്നുണ്ടെങ്കിലും പണികൾ വേഗത്തിലാക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
പൊന്നാനി ഉൾപ്പെടെ ജില്ലയുടെ മിക്ക ഭാഗങ്ങളിലും ആദ്യ ഘട്ട ടാറിങ്ങിലേക്ക് പണി എത്തിക്കഴിഞ്ഞു. ചില ഭാഗങ്ങളിൽ ഭൂവുടമകൾ കോടതിയെ സമീപിച്ചതും ചിലയിടങ്ങളിൽ കെട്ടിടങ്ങൾ പൊളിക്കാൻ വൈകുന്നതും നിർമാണത്തിന് തടസ്സമായിരിക്കുകയാണ്. പൊന്നാനി ചമ്രവട്ടം ജംക്‌ഷനിൽ ഇൗ ആഴ്ച പാലത്തിന്റെ പണികൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത് എന്നാൽ, കെട്ടിടങ്ങൾ പലതും പൊളിച്ചുമാറ്റാൻ വൈകിയത് നിർമാണത്തെ ബാധിച്ചു.
ആദ്യം സർവീസ് റോഡിനായി മണ്ണിട്ടുയർത്താനാണ് പരിപാടി. 2 കെട്ടിടങ്ങൾ കൂടി പൊളിച്ചുകഴിഞ്ഞാൽ സർവീസ് റോഡിനായി മണ്ണിട്ടു തുടങ്ങും. ദേശീയപാത പ്രോജക്ട് ഡയറക്ടർ ബാലചന്ദർ, കെഎൻആർസി വൈസ് പ്രസിഡന്റ് വേണു, ലെയ്സൻ ഓഫിസർ പി.പി.അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പാലം നിർമിക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു.
മേൽപാലം
കാലിക്കറ്റ് സർവകലാശാല ഗേറ്റിന് മുൻവശം 2 മേൽപാലങ്ങൾ വരും. വെട്ടിച്ചിറയിലും പൊന്നാനി ചമ്രവട്ടം ജംക്‌ഷനിലും മേൽപാലം നിർമിക്കും.
അടിപ്പാത നിർമിക്കുന്ന ഭാഗങ്ങൾ
പാണമ്പ്ര വളവ്, ചേളാരി ടൗൺ, പാലയ്ക്കൽ, തലപ്പാറ, മമ്പുറം റോഡ്, കൂരിയാട്.
മേൽപാത നിർമിക്കുന്ന ഭാഗങ്ങൾ
കൊളപ്പുറം ജംക്‌ഷൻ, കക്കാട്, സ്വാഗതമാട്, പുത്തനത്താണി, അതിരുമട, കുറ്റിപ്പുറം ബസ് സ്റ്റാൻഡ് റോഡ് ഭാഗം, കുറ്റിപ്പുറം പാലത്തിനു സമീപം, മല്ലൂർക്കടവിൽ നിന്ന് റോഡിൽ നിന്ന് എടപ്പാൾ റോഡിലേക്ക്, പള്ളപ്രം, പുതുപൊന്നാനി