ഷാബാ ഷരീഫ് വധം: മൃതദേഹ അവശിഷ്ടങ്ങൾക്കായി ചാലിയാറിൽ തിരച്ചിൽ; നേവിയും എത്തും
Mail This Article
നിലമ്പൂർ ∙ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ എടവണ്ണ പാലത്തിനു താഴെ ചാലിയാറിൽ പൊലീസ് തിരച്ചിൽ നടത്തി. പ്രതികളായ കൈപ്പഞ്ചേരി ഷൈബിൻ, നടുത്തൊടിക നിഷാദ് എന്നിവർ ചൂണ്ടിക്കാണിച്ച സ്ഥലത്ത് പുഴയിൽ നടത്തിയ തിരച്ചിലിൽ അഗ്നിരക്ഷാ സേന, എമർജൻസി റെസ്ക്യു ഫോഴ്സ് എന്നിവർ പങ്കെടുത്തു. മലപ്പുറത്ത് നിന്ന് ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും എത്തി.
മൃതദേഹം കഷണങ്ങളാക്കി പാലത്തിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും തൂണിന്റെ മധ്യഭാഗത്തുനിന്ന് പുഴയിൽ എറിഞ്ഞെന്നാണ് പ്രതികളുടെ മൊഴി. പൊലീസ് സംഘം പ്രതികളുമായി രാവിലെ 10ന് എടവണ്ണ സീതി ഹാജി പാലത്തിലെത്തി. കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും തടസ്സമായപ്പോൾ 2ന് തിരച്ചിൽ അവസാനിപ്പിച്ചു. കൊച്ചിയിൽ നിന്ന് നേവി സംഘം ഇന്ന് തിരച്ചിലിനെത്തും.
ഡിവൈഎസ്പി സാജു എം.ഏബ്രഹാം, ഇൻസ്പെക്ടർ പി.വിഷ്ണു, എൻ.പി.അബ്ദുൽ മജീദ്, എസ്ഐമാരായ നവീൻ ഷാജ്, കെ.എം.ബഷീർ, എം.അസൈനാർ, അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫിസർമാരായ പി.ടി.ഉമ്മർ, എം.ടി.മുനവർ സമാൻ, റെസ്ക്യു സേനയിലെ കെ.എം.അബ്ദുൽ മജീദ്, പി.ടി.ഷാഹിൽ എന്നിവർ നേതൃത്വം നൽകി.