ശരീരം നിറയെ മുറിവുകൾ; വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഭാര്യ കണ്ടത് മൃതപ്രായനായ ജലീലിനെ
Mail This Article
പെരിന്തൽമണ്ണ ∙ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ അഗളി സ്വദേശി അബ്ദുൽ ജലീലിന് ഏൽക്കേണ്ടി വന്നത് അതിക്രൂരമായ പീഡനം. ആശുപത്രിയിലെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന ജലീലിന്റെ ശരീരം മുഴുവൻ മൂർച്ചയുള്ള ആയുധങ്ങൾകൊണ്ടു വരഞ്ഞതിന്റെ മുറിവുണ്ടായിരുന്നു. വൃക്കയുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾക്കും ഗുരുതര പരുക്കേറ്റിരുന്നു. മൂന്നു ദിവസത്തോളം സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന ജലീലിനു തുടർച്ചയായി മർദനമേറ്റിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം.
ജലീലിനെ പെരിന്തൽമണ്ണയിലെയും മേലാറ്റൂരിലെയും രഹസ്യ കേന്ദ്രങ്ങളിൽ എത്തിച്ച് മർദിച്ചുവെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന് ചിലർ സഹായം ചെയ്‌തതായും കണ്ടെത്തി.സ്വർണക്കടത്തു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന സംശയത്തിനു കാരണം ജലീലിനേറ്റ മർദനത്തിന്റെ പ്രകൃതമാണ്.അതേസമയം, അബോധാവസ്ഥയിലുള്ള ജലീലിനെ കാറിൽ യഹിയ ആശുപത്രിയിലെത്തിച്ചതിന്റെ സിസിടിവി ദൃശ്യം നിർണായക തെളിവാകും.
ജലീൽ ഭാര്യയെ വിളിക്കാൻ ഉപയോഗിച്ച ഫോൺ നമ്പറുകളെക്കുറിച്ചും പൊലീസിനു ധാരണ കിട്ടിയിട്ടുണ്ട്. വഴിയരികിൽ കിടക്കുന്നതുകണ്ട് എത്തിച്ചുവെന്നാണു യഹിയ ആശുപത്രിയിൽ പറഞ്ഞത്. ഇയാൾ എപ്പോഴാണു ആശുപത്രിയിൽനിന്നു മുങ്ങിയതെന്നു വ്യക്തമല്ല. യഹിയ ജില്ല വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിലാണു പൊലീസ് തിരച്ചിൽ നടത്തുന്നത്. ഇന്നു കൂടുതൽ അറസ്റ്റുണ്ടായേക്കും.
യഹിയയെ കാത്ത് കോടതിയിൽ പൊലീസ് സംഘം
പ്രവാസിയായ അബ്‌ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന മേലാറ്റൂർ ആക്കപ്പറമ്പ് സ്വദേശി യഹിയ കീഴടങ്ങുമെന്ന അഭ്യൂഹത്തെത്തുടർന്ന് ഇന്നലെ പെരിന്തൽമണ്ണ കോടതിയിൽ നാടകീയ രംഗങ്ങൾ. കോടതി പരിസരത്ത് മണിക്കൂറുകളോളം പൊലീസ് സംഘം ക്യാംപ് ചെയ്‌തു.
ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് ഇതു സംബന്ധിച്ച് വാർത്ത പരന്നത്. മേലാറ്റൂരിലെയും പെരിന്തൽമണ്ണയിലെയും പൊലീസ് ഉദ്യോഗസ്ഥർ മഫ്‌തിയിൽ കോടതി കോംപൗണ്ടിലും റോഡിലുമായി മണിക്കൂറുകളോളം തമ്പടിച്ചു. മറ്റൊരു കേസിൽ ഹാജരാകാനെത്തിയ പ്രമുഖ അഭിഭാഷകന്റെ സാന്നിധ്യം കൂടിയായതോടെ സംശയം ബലപ്പെട്ടു. കോടതി നടപടികൾ അവസാനിപ്പിച്ച ശേഷമാണ് പൊലീസ് സംഘം പിരിഞ്ഞുപോയത്.
സ്വർണക്കടത്തുമായി ജലീലിന് ബന്ധമില്ലെന്ന് ബന്ധുക്കൾ
സ്വർണക്കടത്തുമായോ സ്വർണക്കടത്ത് സംഘങ്ങളുമായോ ജലീലിനു ബന്ധമില്ലെന്നും കൊലപാതകത്തിനു പിന്നിൽ വൻ ചതി നടന്നിട്ടുണ്ടെന്നും ബന്ധുക്കൾ. വിഡിയോ കോൾ വിളിച്ചപ്പോൾ മുഖം മാത്രമാണു ജലീൽ വീട്ടുകാരെ കാണിച്ചത്. ക്രൂരമായി പീഡിപ്പിച്ച ശേഷം നിർബന്ധിച്ചു ഫോൺ വിളിപ്പിക്കുകയായിരുന്നുവെന്നു ബന്ധുവായ അലി പറയുന്നു.
10 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന ജലീലിന്റെ കുടുംബം ഇപ്പോഴും സാമ്പത്തിക പ്രയാസങ്ങളിൽനിന്നു കരകയറിയിട്ടില്ല.ആദ്യം ഭാര്യയോടു കൂട്ടിക്കൊണ്ടുപോകാൻ പെരിന്തൽമണ്ണയിലെത്താൻ പറഞ്ഞ ജലീൽ അവർ പാതി ദൂരം പിന്നിട്ടപ്പോഴാണു മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. എത്ര വൈകിയാലും കാത്തിരിക്കുമെന്നു ഭാര്യ പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു.
കാണാതായ സമയത്ത് പലതവണ ഫോണിൽ വിളിച്ചെങ്കിലും ഭാര്യ അങ്ങോട്ടു ചോദിക്കുന്നതിനൊന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതിനിടെ വിളിച്ച്, തൃശൂരിലാണെന്ന് ഒരുതവണ പറഞ്ഞു. എല്ലാ തവണയും ജലീൽ നേരിട്ടാണു വിളിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നു പറയാൻ മാത്രമാണു മറ്റൊരാൾ വിളിച്ചത്.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഭാര്യ കണ്ടത് മൃതപ്രായനായ ജലീലിനെ
വർഷങ്ങൾക്കു ശേഷം ഗൃഹനാഥൻ വരുന്നതിന്റെ സന്തോഷത്തിലായിരുന്ന അഗളിയിലെ വീട്ടിലേക്ക് ഇടിത്തീ പോലെയാണു ജലീൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിലാണെന്ന വാർത്തയെത്തിയത്. 15നു രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയെന്നുപറഞ്ഞ് വിളിച്ചയാളെയാണു പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ക്രൂരമായി മർദനമേറ്റ നിലയിൽ കുടുംബം കാണുന്നത്. 15 മുതൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കുടുംബം പറയുന്നത് ഇങ്ങനെ:
മേയ് 15, രാവിലെ 9:45
∙ ഭാര്യ മുബഷിറയെ ജലീൽ വിളിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയെന്നും സുഹൃത്തിന്റെ വാഹനത്തിൽ പെരിന്തൽമണ്ണയിലെത്താമെന്നും പറഞ്ഞു. കൂട്ടിക്കൊണ്ടുപോകാൻ അങ്ങോട്ടു വന്നാൽ മതിയെന്നു പറഞ്ഞാണു സംഭാഷണം അവസാനിപ്പിച്ചത്.
മേയ് 15, ഉച്ചയ്ക്ക് 12 മണിയോടെ
∙ ജലീലിന്റെ നിർദേശപ്രകാരം മുബഷിറയും മകനും കാർ വിളിച്ചു പെരിന്തൽമണ്ണയിലേക്കു പുറപ്പെട്ടു. മണ്ണാർക്കാട്ട് എത്തിയപ്പോൾ ജലീലിന്റെ വിഡിയോ കോൾ. കസ്റ്റംസിന്റെ പിടിയിലാണെന്നും വരാൻ വൈകുമെന്നതിനാൽ മടങ്ങിപ്പൊയ്ക്കൊള്ളാനും നിർദേശം. എന്നാൽ, വിഡിയോ കോൾ ആയതിനാൽ കസ്റ്റംസിന്റെ പിടിയിലായിരിക്കാൻ സാധ്യതയില്ലെന്നാണു കുടുംബത്തിന്റെ സംശയം.
മേയ് 16
∙ കുടുംബം അഗളി പൊലീസിൽ പരാതി നൽകി. വൈകുമെന്നു ജലീൽ പറഞ്ഞതായി അറിയിച്ചതിനാൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. ഇതിനിടെ, പൊലീസിൽ പരാതിപ്പെട്ട കാര്യം ശബ്ദ സന്ദേശത്തിലൂടെ ഭാര്യ ജലീലിനെ അറിയിച്ചു. ഇതിനു പിന്നാലെ ഭാര്യയെ വിളിച്ച ജലീൽ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. സെക്കൻഡുകൾ മാത്രമാണു സംസാരം നീണ്ടത്.
റിസോർട്ട് ഉടമയുടെ ഫോൺ
∙ 16നു രാവിലെ അട്ടപ്പാടിയിലെ ഒരു റിസോർട്ട് ഉടമ ജലീലിന്റെ ബന്ധുവിനെ വിളിച്ച് ജലീലിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്തി. അഗളിയിൽ മുൻപ് താമസിക്കാനെത്തിയ പരിചയത്തിൽ ചിലർ ജലീലിനെക്കുറിച്ച് അറിയാൻ റിസോർട്ട് ഉടമയെ വിളിച്ചതുപ്രകാരമാണ് ഇദ്ദേഹം ബന്ധുവിനോട് സംസാരിച്ചതെന്നാണു വിവരം. ഇക്കാര്യം സ്പെഷൽ ബ്രാഞ്ച് സംഘം ഇന്നലെ ഈ ബന്ധുവിനെ അറിയിച്ചതായി പറയുന്നു.
മേയ് 17, വീണ്ടും ഫോൺ
∙ വീണ്ടും ജലീൽ ഭാര്യയെ വിളിച്ചു പൊലീസിൽ കൊടുത്ത പരാതി പിൻവലിച്ചോയെന്ന് അന്വേഷിച്ചു. പിൻവലിച്ചെന്നു പറഞ്ഞപ്പോൾ അടുത്ത ദിവസം വീട്ടിലെത്തുമെന്നു പറഞ്ഞു.
മേയ് 18, രാവിലെ
∙ ഭർത്താവ് പെരിന്തൽമണ്ണ ആശുപത്രിയിലുണ്ടെന്ന് ഇന്റർനെറ്റ് കോൾ വഴി ഒരാൾ മുബഷിറയെ വിളിച്ചറിയിക്കുന്നു. ഉടൻ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തിയപ്പോൾ കാണുന്നത് അബോധാവസ്ഥയിൽ കിടക്കുന്ന ജലീലിനെ. ദേഹമാസകലം കത്തികൊണ്ടു വരഞ്ഞതുപോലുള്ള പരുക്കുണ്ടായിരുന്നു. 20നു പുലർച്ചെ ജലീൽ മരിച്ചു.