പ്രവാസിയെ മർദിച്ചു കൊന്ന കേസ് മുഖ്യപ്രതി യഹിയ കസ്‌റ്റഡിയിൽ
Mail This Article
പെരിന്തൽമണ്ണ ∙ പ്രവാസിയെ വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആക്കപ്പറമ്പ് സ്വദേശി യഹിയ പൊലീസ് കസ്‌റ്റഡിയിൽ. കീഴാറ്റൂർ പൂന്താനം ഭാഗത്തുനിന്ന് ഇന്നലെ വൈകിട്ടോടെ ഇയാളെ അന്വേഷണസംഘം പിടികൂടിയെന്നാണു സൂചന.
മർദനമേറ്റ അഗളി സ്വദേശി വാക്യത്തൊടി അബ്‌ദുൽ ജലീൽ(42) കഴിഞ്ഞ 20ന് പുലർച്ചെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 15ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ജലീലിനെ യഹിയയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയെന്നാണു കേസ്. ക്രൂര മർദനമേറ്റ് അബോധാവസ്ഥയിലായ ജലീലിനെ 19ന് രാവിലെ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ കടന്നുകളയുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്.
ഇയാൾ രാജ്യംവിട്ട് പോകുന്നത് തടയാൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 3 ദിവസം പാണ്ടിക്കാട് വളരാട് ചൂരക്കാവിലെ ഒരു വീടിന്റെ ശുചിമുറിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന യഹിയ ശനി രാത്രി പൊലീസ് എത്തുന്നതിനു തൊട്ടുമുൻപ് അവിടെനിന്നും മുങ്ങി. യഹിയയ്‌ക്ക് മൊബൈൽ ഫോണും സിം കാർഡും നൽകിയ ബന്ധുവിനെയും ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്തിനെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അതേസമയം, കേസിൽ ആദ്യം അറസ്റ്റിലായ 5 പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ പൊലീസ് പെരിന്തൽമണ്ണ കോടതിയിൽ അപേക്ഷ നൽകി.