കാട്ടുപന്നിയെ വെടിവയ്ക്കാൻ തടസ്സം; തോക്ക് മാവോയിസ്റ്റുകൾ തട്ടിയെടുത്താലോ?; ലൈസൻസ് നിഷേധിക്കുന്നു
Mail This Article
മലപ്പുറം ∙ കാട്ടുപന്നിയെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി കിട്ടിയെങ്കിലും തോക്കുള്ള പലർക്കും ലൈസൻസ് പുതുക്കി നൽകാത്തത് തിരിച്ചടിയാകും. മാവോയിസ്റ്റ് മേഖലയാണെന്ന കാരണം പറഞ്ഞ് പൊലീസ് എതിർത്തതു മൂലമാണ് മലയോരത്ത് കർഷകരടക്കം പലർക്കും ഒരു വർഷത്തോളമായി ലൈസൻസ് പുതുക്കി നൽകാത്തത്. അനുമതി ലഭിക്കാനായി ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഒരുകൂട്ടം തോക്കുടമകൾ. തോക്കുകൾ മാവോയിസ്റ്റുകൾ തട്ടിയെടുക്കാൻ സാധ്യതയുണ്ടെന്ന കാരണം നിരത്തിയാണ് പൊലീസ് എതിർത്തതെന്ന് തോക്കുടമകൾ പറയുന്നു.
മുൻപ് സമാന പ്രശ്നമുണ്ടായപ്പോൾ ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ലൈസൻസ് പുതുക്കി നേടുകയും ചെയ്തിരുന്നു. നിശ്ചിത തീയതിക്കകം പുതുക്കാൻ അപേക്ഷ നൽകിയെങ്കിലും ഇതുവരെ പലർക്കും അനുമതി കിട്ടിയിട്ടില്ല. ആദ്യ തെളിവെടുപ്പ് നടത്തി. അപേക്ഷ തള്ളിയാൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ.
കാട്ടുപന്നിയെ വെടിവയ്ക്കാൻ ഹൈക്കോടതിയിൽ നിന്ന് ഒരുകൂട്ടം കർഷകർ അനുകൂല വിധി സമ്പാദിച്ചിരുന്നു. തോക്കുപയോഗിക്കാൻ ലൈസൻസുള്ള ആർക്കും കാട്ടുപന്നികളെ വെടിവയ്ക്കാമെന്ന വിധത്തിൽ സർക്കാർ ഉത്തരവും വന്നു. തോക്കുപയോഗിക്കാൻ അനുവാദമുള്ളവരുടെ പട്ടിക വനംവകുപ്പ് പുറത്തിറക്കുകയും ചെയ്തു. ഇപ്പോൾ നിയമം കുറച്ചുകൂടി ലളിതമായപ്പോഴാണ് ലൈസൻസ് പുതുക്കി നൽകാത്തത് പലർക്കും പ്രതിസന്ധിയായത്.