പ്രൊപ്പല്ലറിൽ വല കുടുങ്ങി കോസ്റ്റൽ പൊലീസ് സഹായം നൽകിയില്ലെന്ന് പരാതി
Mail This Article
തിരൂർ ∙ പ്രൊപ്പല്ലറിൽ വല കുടുങ്ങി എൻജിൻ തകരാറിലായ ബോട്ട് അപകടത്തിൽ പെട്ടു. കോസ്റ്റൽ പൊലീസ് വേണ്ട സഹായം നൽകിയില്ലെന്ന് ബോട്ടിലെ ജീവനക്കാരുടെ പരാതി. പൊന്നാനിയിൽ നിന്ന് ബുധനാഴ്ച രാവിലെ പുറപ്പെട്ട ആയിഷ ഫിഷിങ് ബോട്ടാണ് രാത്രി 8 മണിയോടെ ഉണ്യാൽ പുതിയ കടപ്പുറം അഴീക്കൽ തീരത്തോട് ചേർന്ന് അപകടത്തിൽ പെട്ടത്. 4 പേരാണ് ബോട്ടിലുണ്ടായിരുന്നത്. എൻജിൻ തകരാറിലായതോടെ പൊലീസിനെ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ ഇവരുടെ കയ്യിൽ ബോട്ട് കെട്ടിവലിക്കാനുള്ള റോപ് ഉണ്ടായിരുന്നില്ല. അപകടത്തിൽ പെട്ട ബോട്ടിൽ നിന്ന് റോപ് ഇവർക്കെത്തിച്ചു നൽകാനായിരുന്നു നിർദേശം നൽകിയത്. തുടർന്ന് പുതിയ കടപ്പുറത്തുണ്ടായിരുന്ന 3 മത്സ്യത്തൊഴിലാളികൾ അര മണിക്കൂർ നീന്തി പൊലീസ് ബോട്ടിൽ ഇത് എത്തിച്ചു നൽകി.
എന്നാൽ കെട്ടി വലിച്ചതോടെ ഇത് പൊട്ടി. ഉടൻ ഇവർ മറ്റ് വിവരങ്ങൾ അന്വേഷിക്കാതെ മടങ്ങിയെന്നു ബോട്ടിലെ തൊഴിലാളികൾ പരാതിപ്പെട്ടു. തുടർന്ന് കരയിലുണ്ടായിരുന്നവരാണു ബോട്ട് കെട്ടിവലിച്ച് തീരത്തേക്ക് കയറ്റിയത്. ഇതിലുണ്ടായിരുന്ന പൊന്നാനി സ്വദേശികളായ പി.എം.ഫസലുറഹ്മാൻ, എ.കെ.മുഹമ്മദ് അഷ്റഫ്, സി.അബൂബക്കർ, സി.എൻ.ഹഫ്സത്ത് എന്നിവരെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയും ചെയ്തു. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഇവർ പറഞ്ഞു.