ADVERTISEMENT

കരിപ്പൂർ ∙ ഷൂസിനുള്ളിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചു പിടിയിലായ കാബിൻ ക്രൂ 7 തവണയായി 8 കിലോയിലേറെ സ്വർണം കടത്തിയതായി കസ്റ്റംസിനു വിവരം ലഭിച്ചു. ഏകദേശം നാലു കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയെന്നാണു വിവരം. കൂടുതൽ സ്വർണം കടത്തിയിട്ടുണ്ടോ, സ്വർണക്കടത്ത് ആർക്കു വേണ്ടി തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂ ഡൽഹി ആസാദ്പുർ രാമേശ്വർ നഗർ സ്വദേശി നവ്നീത് സിങ് (27) ആണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

ഇയാൾ താമസിക്കുന്ന കുമ്മിണിപ്പറമ്പിനു സമീപത്തെ ഫ്ലാറ്റിൽ ഇന്നലെ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. നവ്നീത് സിങ്ങുമായി എത്തിയാണു മുറി പരിശോധിച്ചത്. കാര്യമായ ഒന്നും കണ്ടെടുത്തിട്ടില്ല എന്നാണു വിവരം. എന്നാൽ, ചോദ്യം ചെയ്യലിൽ പല കാര്യങ്ങളും ഇയാൾ സമ്മതിച്ചതായാണു വിവരം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംഘാംഗങ്ങളെക്കുറിച്ചും അവർ എത്താറുള്ള വാഹനങ്ങളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.

ഒരു മാസത്തോളമായി കുമ്മിണിപ്പറമ്പിനു സമീപത്തെ ഫ്ലാറ്റിലാണു താമസം. സ്വർണവുമായി താമസ സ്ഥലത്ത് എത്തിയ ശേഷം കള്ളക്കടത്തു സംഘങ്ങൾ ആവശ്യപ്പെടുമ്പോൾ അവിടെയെത്തി കൈമാറുകയാണു പതിവ്. കഴിഞ്ഞ ദിവസം കടത്തിയത് ഏഴാമത്തെ തവണയാണെന്നാണ് ഇയാൾ നൽകിയ മൊഴി. ഓരോ തവണയും 50,000 രൂപ വീതമാണു പ്രതിഫലം നൽകിയിരുന്നതെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം ദുബായിൽനിന്നെത്തിയ ഐഎക്സ് 356 വിമാനത്തിലെ ജീവനക്കാരനാണ് നവനീത് സിങ്. 1.399 കിലോഗ്രാം മിശ്രിതമാണു ഷൂസിൽനിന്നു കണ്ടെടുത്തത്. ഇതിൽനിന്ന് 63.57 ലക്ഷം രൂപയുടെ 1.226 കിലോഗ്രാം സ്വർണം ലഭിച്ചിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com