വീടുകളിലെ വിള്ളൽ 10 ദിവസത്തിനകം പരിഹരിക്കുമെന്ന് ഊരാളുങ്കൽ
Mail This Article
പൊന്നാനി ∙ പുനർഗേഹം ഭവന സമുച്ചയത്തിൽ രൂപപ്പെട്ട വിള്ളലുകൾക്ക് 10 ദിവസത്തിനകം പരിഹാരം കാണുമെന്ന് കരാറുകാരുടെ ഉറപ്പ്. വിള്ളൽ കണ്ടെത്തിയ വീടുകൾ പരിശോധിക്കാനെത്തിയ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധികളാണ് ഉറപ്പു നൽകിയത്. അമിത ചൂട് കാരണമാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നതെന്നും അടുത്ത സീസണിൽ വിള്ളലുണ്ടാകാൻ സാധ്യതയില്ലെന്നും ഭവന സമുച്ചയം നിർമിച്ച ഉൗരാളുങ്കൽ സൊസൈറ്റി അധികൃതർ വ്യക്തമാക്കി.
അടിത്തറയിൽ ശക്തമായ കോൺക്രീറ്റ് ബെൽറ്റ് നിർമിച്ചാണ് കെട്ടിടം പടുത്തുയർത്തിയിരിക്കുന്നതെന്നും ഇതിനാൽ കെട്ടിടത്തിനു ബലക്ഷയമുണ്ടാകാൻ സാധ്യതയില്ലെന്നും അവർ പറഞ്ഞു. എന്നാൽ, ചൂട് കാരണം വിള്ളൽ രൂപപ്പെട്ടത് സ്വാഭാവിക പ്രതിഭാസമാണെങ്കിൽ എന്തുകൊണ്ട് ഹാർബറിലെ മറ്റ് കെട്ടിടങ്ങൾക്കൊന്നും വിള്ളൽ രൂപപ്പെടുന്നില്ല എന്ന ചോദ്യമാണ് ഭവന സമുച്ചയത്തിലെ കുടുംബങ്ങൾ മുന്നോട്ടുവച്ചത്. ഭവന സമുച്ചയത്തിലെ വീടുകൾക്ക് വിള്ളൽ വീണതുമായി ബന്ധപ്പെട്ട് ഇന്നലെ ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് കരാറുകാർ നേരിട്ടെത്തി വീടുകൾ സന്ദർശിച്ച് വിള്ളലുകൾ പരിശോധിച്ചത്.
128 വീടുകളിൽ 29 വീടുകളിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ടെന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ കണക്ക്. ഊരാളുങ്കൽ ഓപ്പറേഷൻസ് മാനേജർ ടി.കെ.ജയേഷ്, എൻജിനീയർ അർജുൻ അശോക്, സ്ട്രാറ്റജിസ്റ്റ് പി.വി.യാസിർ, സൈറ്റ് ലീഡർ എൻ.എം.രാഗേഷ്, ഹാർബർ എൻജിനീയറിങ് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ പാവന എന്നിവരടങ്ങുന്ന സംഘമാണ് വീടുകളിലെത്തിയത്.