ചരിത്രമാണ്, കടൽകടന്ന് തിരിച്ചെത്തിയ താളം
Mail This Article
കോട്ടയ്ക്കൽ∙ 100 വർഷം മുൻപ് കടൽകടന്ന് ബ്രിട്ടനിലെത്തിയെങ്കിലും നിയോഗംപോലെ കേരളത്തിനു തിരികെക്കിട്ടിയ ചേങ്ങില ഭദ്രമായി സൂക്ഷിക്കുകയാണ് കഥകളി സംഗീതജ്ഞൻ കോട്ടയ്ക്കൽ മധു. മാറാക്കരയിലെ വാധ്യാൻ മനയിൽനിന്ന് ബ്രിട്ടിഷ് സ്വദേശി കൊണ്ടുപോയ ചേങ്ങിലയാണ് വീണ്ടും കോട്ടയ്ക്കലിലെത്തിയത്. കേരളത്തിലെ വാധ്യാൻ മനകളിൽ പ്രധാനപ്പെട്ടതാണ് മാറാക്കരയിലെ മന. പണ്ട് ഇവിടെ കഥകളിയോഗമുണ്ടായിരുന്നു. കാലക്രമേണ മനയുടെ പ്രൗഢിക്കു മങ്ങലേറ്റു.
ഈ സമയത്താണ് ബെനഡിക്ട് എന്ന വനിത മനയിലെത്തിയത്. കഥകളിക്കോപ്പുകളിൽ ആകൃഷ്ടയായ അവർ ചേങ്ങില ഉൾപ്പെടെയുള്ളവ കുടുംബാംഗങ്ങളുടെ അനുവാദത്തോടെ നാട്ടിലേക്കു കൊണ്ടുപോയി. 24 കൊല്ലം മുൻപ് കഥകളി നടനും നർത്തകനുമായ കോട്ടയ്ക്കൽ ശശിധരൻ ബ്രിസ്റ്റോൾ സർവകലാശാലയിൽ നൃത്ത ശിൽപശാലയിൽ പങ്കെടുക്കാനെത്തി. അവിടെവച്ച് ബെനഡിക്ടിന്റെ മകൾ റോസിയെ പരിചയപ്പെട്ടു. അവരുടെ വീട്ടിലെത്തിയ ശശിധരൻ റോസിയുടെ അനുമതിയോടെ ചേങ്ങില കോട്ടയ്ക്കലിലേക്കു തിരികെകൊണ്ടുവരികയായിരുന്നു. യഥാർഥ ഉടമയെ കാത്ത് ചേങ്ങില ദീർഘനാൾ ശശിധരൻ വീട്ടിൽ സൂക്ഷിച്ചു. അവകാശികളായി ആരും വരാതിരുന്നതിനാൽ കോട്ടയ്ക്കൽ മധുവിനെ ഏൽപിക്കുകയായിരുന്നു.
ചേങ്ങില
∙ കഥകളിപ്പാട്ടുകാരിലെ പ്രമാണി അരങ്ങിൽ താളം പിടിക്കാൻ ഉപയോഗിക്കുന്ന വാദ്യോപകരണമാണ് ചേങ്ങില. ഓടുകൊണ്ടു നിർമിച്ച വട്ടാകൃതിയിലുള്ള ചേങ്ങിലയിൽ തെങ്ങിൽ നിന്നുണ്ടാക്കുന്ന വടി ഉപയോഗിച്ചാണ് താളം പിടിക്കുക. ചേങ്ങിലയുടെ താളത്തിന് കഥകളിയുടെ സമയ ക്രമീകരണത്തിൽ വലിയ പങ്കുണ്ട്. അഞ്ചു കിലോയോളം ഭാരമുണ്ടായിരുന്നു പഴകാല ചേങ്ങിലകൾക്ക്. ഇപ്പോൾ പാട്ടുകാർ ഉപയോഗിക്കുന്നത് ഒന്നര കിലോ തൂക്കമുള്ളവയാണ്.