സൈജലിനെ മരണം വിളിച്ചു, രണ്ടു പതിറ്റാണ്ട് രാജ്യത്തെ സേവിച്ച ശേഷം സ്വയംവിരമിക്കലിന് ഒരുങ്ങുന്നതിനിടെ

സൈനികൻ മുഹമ്മദ് സൈജലിന്റെ മരണ വിവരമറിഞ്ഞ് പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയ നാട്ടുകാർ.
SHARE

പരപ്പനങ്ങാടി ∙ രണ്ടു പതിറ്റാണ്ട് രാജ്യത്തെ സേവിച്ച ശേഷം സ്വയം വിരമിക്കലിന് ഒരുങ്ങുന്നതിനിടെയാണ് ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജലിനെ മരണം കവർന്നത്. ചെറുപ്രായത്തിൽ പിതാവ് മരിച്ചതിനാൽ അനാഥാലയത്തിലാണ് സൈജൽ വളർന്നത്. തിരൂരങ്ങാടി യത്തീംഖാനയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂളിൽനിന്ന് എസ്എസ്എൽസി പാസായി. പിഎസ്എംഒ കോളജിൽനിന്ന് പ്രീഡിഗ്രി പാസായി. കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. പിന്നീടാണ് സൈന്യത്തിൽ ചേർന്നത്. അനുജനെയും അനുജത്തിയെയും പഠിപ്പിച്ചതും കുടുംബം നോക്കിയതും പിന്നീട് സൈജലായിരുന്നു.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സ്വയം വിരമിക്കലിന് ഒരുങ്ങുകയായിരുന്നു സൈജലെന്ന് ബന്ധുക്കൾ പറഞ്ഞു. മറാഠ ലൈറ്റ് ഇൻഫൻട്രി ഇരുപത്തിരണ്ടാം ബറ്റാലിയനിലായിരുന്നു സൈജൽ. ഗുജറാത്തിലെ ഗാന്ധിനഗർ ക്യാംപിൽനിന്ന് ലേയിലേക്കു മാറ്റംകിട്ടിയതിനെ തുടർന്ന് അവിടേക്ക് പുറപ്പെട്ടപ്പോഴാണ് അപകടം. നേരത്തേ പൂഞ്ചിലെ നിയന്ത്രണരേഖയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഓപ്പറേഷൻ ‘രക്ഷകി’ലും പങ്കെടുത്തു. രണ്ടിലും മികച്ച സേവനം നടത്തിയതിന് പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്.

നിയന്ത്രണരേഖയിൽ സേവനം അനുഷ്ഠിച്ചതിനും ഓപ്പറേഷൻ രക്ഷകിൽ പങ്കെടുത്തതിനും ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജലിനു ലഭിച്ച പ്രശസ്തി പത്രങ്ങൾ.

റിപ്പബ്ലിക് ദിന പരേഡിൽ മറാഠാ ലൈറ്റ് ഇൻഫൻട്രിക്കു വേണ്ടി സൈജൽ ഉൾപ്പെട്ട ബാൻഡ് സംഘത്തിന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. അന്നത്തെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നേരിട്ടുള്ള അഭിനന്ദനവും നേടിയിട്ടുണ്ട്. അവധിയെടുത്ത് നാട്ടിലെത്തിയാൽ ജനസേവനത്തിനു മുൻപന്തിയിലുണ്ടായിരുന്ന സൈജൽ നാട്ടുകാരുടെ ഹീറോ കൂടിയാണ്. ‘കളിയിൽ അൽപം കാര്യം’ എന്ന കൂട്ടായ്മയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച ഉല്ലാസയാത്രയ്ക്ക് സൈജൽ മുൻകയ്യെടുത്ത കാര്യം പ്രദേശവാസിയായ മുനീർ ഓർക്കുന്നു. മികച്ച ഫുട്ബോൾ താരം കൂടിയായിരുന്നു സൈജൽ. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും

മലപ്പുറം ∙ അപകടത്തിൽ മരിച്ച സൈനികൻ മുഹമ്മദ് സൈജലിന്റെ മൃതദേഹം ഇന്ന് രാവിലെ പത്തോടെ ഡൽഹിയിൽ എത്തിക്കുമെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. തുടർന്ന് ഉച്ചയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. തിരൂരങ്ങാടി യത്തീംഖാനയിലും പരപ്പനങ്ങാടി എസ്എൻഎം എച്ച്എസ്എസിലും പൊതുദർശനത്തിനു വച്ചശേഷം അങ്ങാടി മുഹ്‌യിദ്ദീൻ പള്ളിയിൽ കബറടക്കാനാണ് തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA