പുനർഗേഹം ഭവന സമുച്ചയത്തിൽ മലിനജല സംഭരണികൾക്കും പ്രശ്നം; വീടുകൾക്ക് ചുറ്റും മലിന ജലം
Mail This Article
പൊന്നാനി ∙ പുനർഗേഹം ഭവന സമുച്ചയത്തിൽ സ്ഥാപിച്ച മലിനജല സംഭരണികളിലും അപാകത. വീടുകൾക്ക് ചുറ്റും മലിന ജലം കെട്ടിക്കിടക്കുകയാണ്. മഴ പെയ്താൽ മലിനജല ടാങ്കും ശുചിമുറി ടാങ്കും ദിവസങ്ങൾക്കകം നിറഞ്ഞൊഴുകുന്ന ദുരിതവും മത്സ്യത്തൊഴിലാളി കുടുംബങ്ങൾ നേരിടേണ്ടി വരികയാണ്.
ടാങ്കുകളിലെ ദ്വാരങ്ങളിലൂടെ മണൽ അകത്തേക്ക് കയറി മിക്ക ടാങ്കും അടഞ്ഞു കിടക്കുന്നതിനാൽ മലിനജലം മുഴുവൻ ഭവന സമുച്ചയത്തിനു ചുറ്റും പരന്നൊഴുകുന്നുണ്ട്. നിവൃത്തിയില്ലാതെ മലിനജലം ഹാർബർ പ്രദേശത്തെ ഒഴിഞ്ഞ പറമ്പിലേക്ക് ഒഴുക്കിവിടുകയാണിവർ. പൈപ്പ് സ്ഥാപിച്ചാണ് ജലം ഒഴുക്കുന്നത്. ഇത് ഇവിടെ കെട്ടിക്കിടന്ന് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ചില ഭാഗങ്ങളിൽ നിലത്ത് അമർത്തിയൊന്ന് ചവിട്ടിയാൽ കാൽ കുഴിഞ്ഞ് മലിന ജലം പുറത്തേക്ക് വരുന്ന ദുരവസ്ഥയുമുണ്ട്.
2 വീട്ടുകാർക്ക് ഒരു ടാങ്ക് എന്ന രീതിയിൽ 128 വീടുകൾക്കായി 64 ശുചിമുറി ടാങ്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ദിവസങ്ങൾകൊണ്ട് ടാങ്ക് നിറയുന്നതിനാൽ പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ വരെ വീട്ടുകാർ കടുത്ത ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. വളരെ ചെറിയ ടാങ്കുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വീട്ടുകാർ ആരോപിച്ചു. 128 കുടുംബങ്ങൾ ഒരുമിച്ചു താമസിക്കുന്ന സമുച്ചയത്തിൽ അലക്കാൻ സൗകര്യമില്ല. താഴെയുള്ള വീട്ടുകാരിൽ പലരും വീടുകൾക്ക് മുൻപിൽ കെട്ടിമറച്ച് അലക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ്.