ലഹരി ഉപയോഗിച്ച് ഡ്രൈവർമാർ; പിടികൂടാൻ മിന്നൽ പരിശോധന
Mail This Article
കുറ്റിപ്പുറം ∙ ദീർഘദൂര ബസുകളിലും ടിപ്പർ ലോറികളിലും ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവിധ വകുപ്പുകൾ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. ദേശീയപാതയിലെ കുറ്റിപ്പുറം മിനിപമ്പയിലും കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡിലും പൊലീസ്, മോട്ടർ വാഹന വകുപ്പ്, എക്സൈസ്, ആരോഗ്യവകുപ്പ് എന്നിവ ചേർന്നു നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാർ അടക്കമുള്ള ജീവനക്കാരിൽനിന്ന് നിരോധിച്ച ലഹരി വസ്തുക്കൾ കണ്ടെത്തിയത്.
തുടർച്ചയായി ഉണ്ടായ വാഹനാപകടങ്ങൾക്കു കാരണം ചില ഡ്രൈവർമാരുടെ ലഹരി ഉപയോഗമാണെന്ന് പൊലീസിനു വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ ദേശീയപാതയിൽ മിന്നൽ പരിശോധന നടന്നത്. സ്വകാര്യ ബസുകളും ടിപ്പർ ലോറികളും മറ്റു വാഹനങ്ങളും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. ചില ബസുകളിൽ നിന്നും ടിപ്പർ ലോറികളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഇവരെ ആദ്യഘട്ടമെന്ന നിലയിൽ പിഴ അടപ്പിച്ചശേഷം മുന്നറിയിപ്പു നൽകി വിട്ടയച്ചു. അടുത്ത ഘട്ടത്തിൽ കേസെടുക്കുമെന്നും വാഹനം കസ്റ്റഡിയിലെടുക്കുമെന്നും സിഐ ശശീന്ദ്രൻ മേലയിൽ പറഞ്ഞു.
കുറ്റിപ്പുറം ടൗണിൽ നിർത്തിയിട്ട ബസുകളിലും സംഘം വിശദമായ പരിശോധന നടത്തി. 22 വാഹനങ്ങളിലാണ് ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയത്. ആഴ്ചയിൽ ഒരിക്കൽ ഇത്തരത്തിൽ സംയുക്ത പരിശോധന നടത്താനാണു തീരുമാനം.