തിരിച്ചെടുക്കുമെന്ന മന്ത്രിയുടെ വാക്ക് പാഴായി; റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് ആട്ട
Mail This Article
നിലമ്പൂർ ∙ റേഷൻ കടകളിലെ പഴകിയ ആട്ട സിവിൽ സപ്ലൈസ് വകുപ്പ് തിരിച്ചെടുക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പ് പാലിച്ചില്ല. ജില്ലയിൽ റേഷൻ കടകളിൽ വൻതോതിൽ ഉപയോഗരഹിതമായ ആട്ട കെട്ടിക്കിടക്കുന്നു. നിലമ്പൂർ താലൂക്കിൽ മാത്രം 20 ടൺ ആണ് ഉപയോഗശൂന്യമായത്.റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കാണ് ആട്ട തിരിച്ചെടുക്കുമെന്ന് മേയ് 11ന് നിലമ്പൂർ സന്ദർശനവേളയിൽ മന്ത്രി ജി.ആർ.അനിൽ ഉറപ്പുനൽകിയത്.
ആട്ടയുടെ ഉപയോഗ കാലാവധി ഉൽപാദിപ്പിച്ച തീയതി മുതൽ 3 മാസമാണ്. കാലാവധി തീരാൻ കഷ്ടിച്ച് ഒരു മാസമുള്ളപ്പോഴാണ് ഗോഡൗണുകളിൽനിന്ന് കടകളിൽ എത്തിക്കുന്നതെന്ന് കട ഉടമകൾ ചൂണ്ടിക്കാട്ടി. മുൻകൂർ പണം അടച്ചിട്ടാണ് എത്തിക്കുന്നത്. വേണ്ടതിധികം അടിച്ചേൽപിക്കുന്നതായും അവർ മന്ത്രിയെ അറിയിച്ചു. വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ മില്ലുകളിൽനിന്ന് ആട്ട കടകളിൽ നേരിട്ടെത്തിക്കാമെന്ന് മന്ത്രി അറിയിച്ചു.
കരുളായി നെടുങ്കയത്ത് പൊതുപരിപാടിയിൽ പ്രഖ്യാപനവും നടത്തി.സന്ദർശനം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും നടപടി ഇല്ല. ഓരോ കടയിലും ഉപയോഗശൂന്യമായ 4 മുതൽ 10വരെ ക്വിന്റൽ ആട്ട കെട്ടിക്കിടപ്പുണ്ട്. അവയിൽ കീടങ്ങൾ പെരുകി മറ്റു റേഷൻ സാധനങ്ങൾ കേടാകുന്ന സ്ഥിതിയാണ്.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയാൽ കട ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭീഷണി നിലനിൽക്കുന്നു. ഭൂരിഭാഗം കടകളിൽ ആട്ട, ഗോതമ്പ് എന്നിവ ഇപ്പോൾ ലഭ്യമല്ല.