ഗോഡൗണിൽ യുവാവിന്റെ മരണം; ഒളിവിലായിരുന്ന പ്രതി ബെംഗളൂരുവിൽ പിടിയിൽ
Mail This Article
നിലമ്പൂർ ∙ മമ്പാട്ടെ തുണിക്കട ഗോഡൗണിൽ കോട്ടയ്ക്കൽ വില്ലൂർ സ്വദേശി പള്ളിത്തൊടി മുജീബ് റഹ്മാൻ മരിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസിന്റെ പിടിയിലായി. മഞ്ചേരി മാലാംകുളം മധുരക്കറിയൻ ഷാഹുലിനെ (26) ബെംഗളൂരുവിൽ നിന്ന് ആണ് ഇൻസ്പെക്ടർ പി.വിഷ്ണു അറസ്റ്റ് ചെയ്തത്.ഷാഹുലിനെ കാറിൽ ബെംഗളൂരുവിൽ എത്തിച്ച മുഹ്സിൻ, അൻവർ ഷാഹിദ്, ജാഫർ ഖാൻ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നാണ് സുഹൃത്തിന്റെ ഫ്ലാറ്റിൽ ഷാഹുൽ ഒളിച്ചു താമസിക്കുന്ന വിവരം ലഭിച്ചത്. യുവാവ് ഒന്നാം പ്രതി തുണിക്കട ഉടമ മൂലത്ത് അബ്ദുൽ ഷഹദിന്റെ സുഹൃത്താണ്. മുജീബിനെ തട്ടിക്കൊണ്ടുവന്ന് ക്രൂരമായി മർദിക്കാൻ നേതൃത്വം നൽകിയത് ഷാഹുൽ ആണെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച 3 പേർ ഉൾപ്പെടെ കേസിൽ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎസ്പിമാരായ സാജു.കെ.ഏബ്രഹാം, കെ.എം.ബിജു, എസ്ഐമാരായ നവീൻഷാജ്, എം.അസൈനാർ, വി.കെ.പ്രദീപ്, റെനി ഫിലിപ്, സതീഷ് കുമാർ, കെ.അനിൽ കുമാർ, എം.ജാഫർ, എൻ.പി.സുനിൽ, കെ.ടി.ആഷിഫ് അലി, ടി.നിബിൻദാസ്, കെ.ടി.ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഷാഹുലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.